ഡൽഹി: ജയിലിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അമൃത്പാലിന്റെ 1.35 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഐഎ മരവിപ്പിച്ചത്. ഖലിസ്ഥാൻവാദി സംഘടന ‘വാരിസ് പഞ്ചാബ് ദെ’യുടെ തലവനാണ് ഇയാൾ.
2022 ഏപ്രിലിൽ 700 കോടി രൂപ വിലമതിക്കുന്ന 103 കിലോ ഹെറോയിൻ കസ്റ്റംസ് പിടികൂടിയ സംഭവത്തിൽ അമൃത്പാൽ സിംഗിന്റെ പങ്ക് കണ്ടെത്തിയിരുന്നു. പഞ്ചാബിലെ തരൺ ജില്ലയിലുള്ള അനധികൃത സ്വത്തുവകകളാണ് എൻഐഎ മരവിപ്പിച്ചത്. കേസിൽ സിംഗിനെതിരെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2022 ഏപ്രിൽ 22-ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കോടികളുടെ മയക്കുമരുന്ന് അമൃത്‌സറിലെ അട്ടാരിയിലുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്നു. അമൃത്സർ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായുള്ള ഷാഹിദ് അഹമ്മദിന്റെ നിർദ്ദേശപ്രകാരമാണ് 700 കോടി രൂപയുടെ ഹെറോയിൻ കര അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയത്.
2019 മുതൽ 2021 വരെ പണം അമൃത്പാൽ ഷാഹിദ് അഹമ്മദുമായി പണം കൈമാറിയിരുന്നു. ഷാഹിദ് അഹമ്മദ്, ഖാസി അബ്ദുൾ വദൂദ്, റാസി ഹൈദർ സെയ്ദി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ പണം നിക്ഷേപിച്ചിട്ടുണ്ട്. അമൃത്പാൽ സിംഗിന്റെ മരവിപ്പിച്ച സ്വത്തുവകകൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച പണത്തിൽ നിന്നുമുള്ളതാണെന്നും ഹവാല ഇടപാടുകളിലൂടെ പണം രഹസ്യമായി വഴിതിരിച്ചുവിട്ടതായും എൻഐഎ പറയുന്നു.