ന്യൂഡൽഹി: നേപ്പാളിൽ ഭൂകമ്പം വിതച്ച പ്രദേശങ്ങളിൽ കൈതാങ്ങുമായി ഭാരതം. ഭൂകമ്പ ബാധിതർക്കുളള മൂന്നാംഘട്ട സഹായവുമായാണ് വ്യോമസേനയുടെ വിമാനം നേപ്പാളിലെത്തിയത്. മരുന്നുകൾ, പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടെന്റുകൾ, അവശ്യ മെഡിക്കൽ സാമഗ്രികൾ എന്നിവ ഉൾപ്പെടുന്ന 12 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് മൂന്നാം ഘട്ടത്തിൽ നേപ്പാളിലെത്തിച്ചത്. ആദ്യ രണ്ട് ഘട്ടങ്ങളിൽ 33 ടൺ മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും നേപ്പാളിലേക്ക് ഭാരതം അയച്ചിരുന്നു.
‘ഇന്ത്യയുമായി അടുത്ത ബന്ധമുളള നേപ്പാളിനെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയ്ക്കാനുളള പ്രതിജ്ഞാബദ്ധത ഭാരതത്തിനുണ്ട്. നേപ്പാളിന്റെ മുൻനിര വികസന പങ്കാളി എന്ന നിലയിൽ, എല്ലായിപ്പോഴും നേപ്പാളിന്റെ വിശ്വസ്തരായ പങ്കാളിയായി ഇന്ത്യ തുടരും. 12 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി എയർഫോഴ്സിന്റെ (ഐഎഎഫ്) സി-130 വിമാനം നേപ്പാളിലെത്തി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സാമൂഹ്യ മാദ്ധ്യമമായ എക്സിലൂടെ പറഞ്ഞു.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 157 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015 ൽ നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോഴും ഇന്ത്യ ഓപ്പറേഷൻ മൈത്രിയിലൂടെ നേപ്പാളിന് അടിയന്തര സഹായം എത്തിച്ചിരുന്നു. അന്ന് ഭൂകമ്പാനന്തര പുനർ നിർമാണത്തിനായി ഇന്ത്യ ഒരു ബില്യൺ യു.എസ് ഡോളറും നൽകിയിരുന്നു.