കണ്ണൂർ: തലശേരിയിലെ പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള കടകളിൽ വീണ്ടും മോഷണം. മെഡിക്കൽഷോപ്പ് അടക്കമുള്ള നാല് കടകളിൽ നിന്നുമായി മൂന്ന് ലക്ഷണത്തിലധികം രൂപയാണ് കവർന്നിരിക്കുന്നത്. കടകളുടെ പൂട്ട് പൊളിച്ചും ഷട്ടർ പൊളിച്ചും അകത്തുകയറിയ മോഷ്ടാവ് ഒരു ബേക്കറിയിൽ നിന്നും 2 ലക്ഷം രൂപയാണ് കവർന്നത്. ഇതിനുപുറമെ തൊട്ടടുത്തുള്ള തുണിക്കടയിലും ചെരുപ്പ് കടയിലും കവർച്ച നടന്നിട്ടുണ്ട്.
രാവിലെ കടകൾ തുറക്കാൻ വ്യാപാരികൾ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കടകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ തന്നെയാണ് മോഷണം നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ വ്യക്തി കടകളിൽ പൂട്ട് പൊട്ടിച്ച് അകത്ത് കയറുന്നതിന്റെ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസവും ബസ് സ്റ്റാന്റിലെ കടകളിൽ നിന്നും ഇത്തരത്തിൽ മോഷണം നടന്നതായി വ്യാപാരികൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.