ഇടുക്കി: നെടുങ്കണ്ടം-കമ്പംമെട്ട്-കമ്പം അന്തർസംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശാസ്തവളവ് ഭാഗത്താണ് വൻ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.
മണ്ണിടിച്ചിലിനെ തുടർന്ന് മണ്ണും പാറക്കഷണങ്ങളും റോഡിലേക്ക് പതിച്ചതോടെ പാതയ്ക്കും കേടുപാടുകൾ സംഭവിച്ചു. തമിഴ്നാട്ടിൽ നിന്നും ഫയർഫോഴ്സെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുള്ളത്. നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തി വിടുന്നത്.
ഭാരം കയറ്റിയ വാഹനങ്ങൾ രണ്ട് ദിവസത്തേക്ക് പാതയിലൂടെ നിരോധിച്ചുവെന്ന് തമിഴ്നാട് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി. അപകടമാകും വിധത്തിൽ രണ്ട് പാറക്കഷണങ്ങൾ നിലനിൽക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചരക്ക് വാഹനങ്ങളെല്ലാം തന്നെ നിലവിൽ കുമളിയിലൂടെ ആണ് പോകുന്നത്.