തിരുവനന്തപുരം: എങ്ങുമെത്താതെ ഞെടിയിടയിൽ പുതുമ ആവിഷ്കരിക്കുന്നതിനായി സപ്ലൈകോ അവതരിപ്പിച്ച ഗൃഹോപകരണ വിൽപന. അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ വിറ്റഴിയാത്ത പഴയ മോഡൽ ഗൃഹോപകരണങ്ങൾ പകുതി വിലയ്‌ക്ക് വിറ്റഴിക്കാൻ സപ്ലൈകോ പദ്ധതിയിടുന്നു. വിവിധ വിൽപനശാലകളിലായി ഏതാനും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങളാണ് 50 ശതമാനം വിലക്കിഴിവിൽ വിറ്റഴിക്കുന്നത്.
2018-ലാണ് ഗൃഹോപകരണ വിപണന രംഗത്തേക്ക് സപ്ലൈകോ കടന്നത്. കൊറോണ പ്രതിസന്ധി വന്നതോടെ വിൽപന കുറഞ്ഞു. പ്രധാന വിൽപനശാലകൾ വഴി വിറ്റഴിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതികമായി മെച്ചപ്പെട്ട മോഡൽ വിപണിയിലിറങ്ങിയതും വിലയിൽ വന്ന മാറ്റങ്ങളും ചില ബ്രാൻഡുകളോടുള്ള ഉപയോക്താക്കളുടെ താൽപര്യം കുറഞ്ഞതും ഉത്പന്നങ്ങൾ കെട്ടികിടക്കാൻ കാരണമായി. കമ്പനികളോട് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഡിപ്പോ മാനേജർമാരിൽനിന്ന് സമ്മർദ്ദം വർദ്ധിച്ചതോടെ ഒക്ടോബർ 5-ന് ചേർന്ന സപ്ലൈകോയുടെ ബോർഡ് യോഗം ഡിസ്കൗണ്ട് വിറ്റഴിക്കലിന് തീരുമാനമെടുക്കുകയായിരുന്നു.