ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വർഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകൾ ഇസ്രായേൽ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വർഷത്തോളം ഭീകരർ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തൽ.
കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കൽ നിന്നും ലഭിച്ച രേഖകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ എന്നിവയിൽ നിന്നാണ് ഇസ്രായേലിന് വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡിൽ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. പരമാവധി ഇസ്രായേലികളെ കൊലപ്പെടുത്തുക, പരമാവധി പേരെ ബന്ദികളാക്കുക എന്നതായിരുന്നു ഹമാസിന് ലഭിച്ച നിർദ്ദേശം.
ഇറക്കുമതി ചെയ്ത എകെ-47 റൈഫിളുകൾ, റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, ഹാൻഡ്ഗണ്ണുകൾ എന്നിവ ഉപയോഗിക്കാനുള്ള വിദഗ്ധ പരിശീലനം ഗാസ മുനമ്പിൽ വച്ച് ഹമാസ് ഭീകരർക്ക് ലഭിച്ചിരുന്നു. ഇസ്രായേലിലെ ഓരോ നഗരങ്ങളുടെയും വലിപ്പവും ആകൃതിയും മറ്റ് പ്രത്യേകതകളും ഹമാസ് വിശദമായി പഠിച്ചു. ഇസ്രായേലിന്റെ വെബ്സൈറ്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫുകളും അവർ പഠനവിധേയമാക്കി.
ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന വിധത്തിൽ ജൂതരാഷ്ട്രത്തെ പ്രകോപിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ ഉദ്ദേശ്യം. അതുമൂലം ഗാസയിലെ സാധാരണക്കാർക്ക് ജീവഹാനിയുണ്ടാകുന്നതും ഹമാസിന് സ്വീകാര്യമായിരുന്നു. കാരണം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ അടുത്ത കാലത്തായി ഉടലെടുത്തിട്ടുള്ള ബന്ധങ്ങളെ തച്ചുടയ്ക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിനായി സാധാരണക്കാരെ ബലിയർപ്പിക്കാനും അവർ തയ്യാറായിരുന്നുവെന്ന് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.