തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി അഭന്യ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കെഎഎസ്ആർടിസി ബസ് സ്റ്റാന്റിൽ വച്ചായിരുന്നു അപകടം.
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ എത്തിയ വിദ്യാർത്ഥിനി, ഫോൺ വിളിക്കാനായി ഒരു ഭാഗത്തേക്ക് മാറി നിന്നിരുന്നു. ഇതിനിടയിൽ വിഴിഞ്ഞം ഭാഗത്തു നിന്നും വന്ന കെഎസ്ആർടിസി ബസ് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ബസ് മുന്നോട്ട് എടുത്തപ്പോൾ പെൺകുട്ടി ടയറിനടിയിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിനു ശേഷം ഡ്രൈവർ കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ഓഫീസിലേക്ക് ഓടി കയറി. ബസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഫീസിലേക്ക് ഓടി കയറിയ ഡ്രൈവറെ ഇതുവരെയും പിടികൂടാനായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.