തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും നവ കേരള സദസിന് വേണ്ടി പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയ വിവാദത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും ഭാരിച്ച തുകയാണ് ചിലവ് വരിക. ഇത് കുറയ്‌ക്കാനായാണ് ബസ് വാങ്ങിയതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ ബജറ്റ് വിഹിതത്തിൽ നിന്നാണ് ബസ്സ് വാങ്ങിയതെന്നും നവകേരള സദസ് കഴിഞ്ഞാൽ ബസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവകേരള സദസിനായി തയ്യാറാക്കിയിരിക്കുന്ന ബസ്സിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ബസിന്റെ നിർമ്മാണം ബെംഗ്ലൂരുവിൽ അല്ല നടക്കുന്നതെന്നും അതെവിടെയാണ് നടക്കുന്നതെന്ന് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് നിന്ന് ഈ മാസം 18ന് ബസ് പുറപ്പെടും. സർക്കാർ പണം നൽകുന്ന ബസ് നവീകരിക്കുന്നതിൽ തെറ്റില്ല. ടോയ്‌ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ പണം അനുവദിച്ച് ധനവകുപ്പാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.