ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. പ്രദേശം പൂർണമായി സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ഉറിയിലെ നിയന്ത്രണ രേഖയിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തെയും സുരക്ഷാ സേന വിജയകരമായി പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പുൽവാമ മേഖലയിലെ പരിഗം ഏരിയയിൽ കഴിഞ്ഞയാഴ്ചയും ഏറ്റുമുട്ടലുണ്ടായിരുന്നു. ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് പരിഗം മേഖലയിൽ പോലീസും സൈന്യവും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പുൽവാമയിലെ ഏറ്റുമുട്ടലിന് രണ്ട് ദിവസം മുമ്പ് കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്മീർ ജില്ലയിലെ കതോഹലൻ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെ തുടർന്ന് ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഭീകരനെയും സൈന്യം നിർവീര്യമാക്കി.