മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർതാരത്തിന്റെ; ആക്ഷൻ ഹീറോ ജയന്റെ അപ്രതീക്ഷിത അപകടമരണം സംഭവിച്ചിട്ട് 43 വർഷം തികയുന്നു. സാഹസികതയുടെയും പൗരുഷത്തിന്റെയും പ്രതീകമായ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് നിറഞ്ഞ വിസ്മയം തീർത്ത നടൻ ജയൻ പെട്ടെന്ന് അന്തരിച്ചപ്പോൾ ഒഴിവായ താരസിംഹാസനം പിന്നീടിതേവരെ മറ്റൊരാൾക്കും കയ്യടക്കാൻ കഴിഞ്ഞിട്ടില്ല. കൊല്ലം ജില്ലയിലെ തേവള്ളിയിൽ 1939 ജൂലെെ 25 നായിരുന്നു കൃഷ്ണൻ നായർ എന്ന ജയന്‍റെ ജനനം. ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആദ്യത്തെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിനായി 1961-ൽ ബ്രിട്ടനിലേക്ക് പോയ ഇന്ത്യൻ നേവി ടീമിലെ അംഗമായിരുന്നു അദ്ദേഹം. ജയൻ 16 വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചു, മാസ്റ്റർ സിപിഒ പദവിയിലെത്തി.
ഉദ്യോഗത്തിനു ശേഷം അദ്ദേഹം1974 ൽ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. അദ്ദേഹത്തിന്റെ ബന്ധുവായ മലയാള നടി ജയഭാരതിയാണ് അദ്ദേഹത്തെ ആദ്യ സിനിമയിലേക്ക് കൊണ്ടുവന്നത്. ജേസി സംവിധാനം ചെയ്ത ശാപമോക്ഷത്തിന്റെ സെറ്റിൽ വച്ച് മലയാളത്തിലെ മുതിർന്ന നടൻ ജോസ് പ്രകാശാണ് “ജയൻ” എന്ന പേര് അദ്ദേഹത്തിന് നൽകിയത് .
തുടർന്ന് മൂന്നു നാലു വർഷം പലതരം സൈഡ് റോളുകൾ ചെയ്‌തെങ്കിലും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാൻ ജയന് കഴിഞ്ഞില്ല. 1978 ൽ ശ്രീകുമാരൻ തമ്പിയുടെ “ഏതോ ഒരു സ്വപ്നം” എന്ന സിനിമയിലെ സന്യാസിയുടെ വേഷം ജയന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി.ആ ചിത്രത്തിലെ മനോഹര ഗാനങ്ങളായ “പൂമാനം പൂത്തുലഞ്ഞേ”, “ശ്രീപദം വിടർന്ന സരസീരുഹത്തിൽ”, “ഒരു മുഖം മാത്രം കണ്ണിൽ” തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി. ആ ഗാനരംഗങ്ങളിൽ സ്വയം മറന്നഭിനയിച്ച ജയൻ പതുക്കെ മലയാളികളുടെ ഹൃദയത്തിലേക്ക് കയറുകയായിരുന്നു.പ്രശസ്ത നോവലിസ്റ്റ് കെ സുരേന്ദ്രന്റെ ‘ഭിക്ഷാംദേഹി’ എന്ന നോവലിനെ ആസ്പദമാക്കി ശ്രീകുമാരൻതമ്പി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ജയന്റെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒന്നാണ്.
ആക്ഷൻ ഹീറോയുടെയും അതിമാനുഷന്റെയും ഇമേജ് നേടിയ ജയന്റെ ആദ്യത്തെ ഹീറോ പരിവേഷം വില്ലനായി അഭിനയിച്ച സിനിമയിലൂടെയായിരുന്നു എന്നതാണ് വിരോധാഭാസം. ഹരിഹരൻ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ശരപഞ്ചരം എന്ന ചിത്രത്തിലെ പ്രതിനായക വേഷമാണ് ജയനെ സൂപ്പർസ്റ്റാറാക്കിയത്. ആ വില്ലന്റെ മാനറിസങ്ങൾ മലയാളി നെഞ്ചേറ്റുകയായിരുന്നു. അന്നേവരെ മലയാള സിനിമാ വ്യവസായത്തിൽ സ്ഥാപിച്ച എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും ശരപഞ്ചരം തകർത്തു, അത് 1979-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. തൊട്ടു പിന്നത്തെ വർഷം വന്ന “അങ്ങാടി” അതിലുമേറെ ഉയരങ്ങളിൽ എത്തി. 1980-ഓടെ, അദ്ദേഹം ഒരു സൂപ്പർഹീറോ ഇമേജ് നേടിയിരുന്നു. അങ്ങിനെയാണ് അതിസാഹസിക രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന രീതിയിലേക്ക് മാറിയത്., ചാകര (1980), ലവ് ഇൻ സിംഗപ്പൂർ (1980) , പാലാട്ട് കുഞ്ഞിക്കണ്ണൻ (1980) നായാട്ട് (1980), മനുഷ്യ മൃഗം (1980), അങ്ങാടി (1980) എന്നീ സിനിമകൾ അദ്ദേഹത്തെ താരചക്രവർത്തി പദവിയിലേക്ക് ഉയർത്തി.
അദ്ദേഹത്തിന്റെ എൽവിസ് ബെൽബോട്ടം പാന്റ്സും മാനറിസങ്ങളും ലക്ഷക്കണക്കിന് പേരെ ആകർഷിച്ചു. ഡയലോഗ് ഡെലിവറിയിൽ ഒരു പുതു തരംഗം തന്നെ സൃഷ്ടിച്ചു. അങ്ങാടി എന്ന സിനിമയിലെ വിഖ്യാതമായ “വീ ആർ നോട്ട് ബെഗേർസ്” എന്ന ഡയലോഗ് തീയറ്ററുകൾ ഇളക്കി മറിച്ചു.
അറിയപ്പെടാത്ത രഹസ്യം പോലെയുള്ള സിനിമകളിൽ ആനയുമായി നടത്തിയ സംഘട്ടന രംഗങ്ങൾ പോലും ഡ്യൂപ്പില്ലാതെ ആണ് ചെയ്തത്. ആനയുടെ കൊമ്പിൽ തൂങ്ങിയാടുന്ന ജയന്റെ രംഗങ്ങൾ ഇപ്പോൾ പോലും അനുകരിക്കാൻ പാടാണ്. ആ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പലതവണ ആനയുടെ കുത്തിൽ നിന്ന് തലനാരിഴക്കാണ് ജയൻ രക്ഷപെട്ടത്.
1980 നവംബർ 16 – ന് കോളിളക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരു അപകടത്തിൽ ജയൻ മരിച്ചു.അന്ന് അദ്ദേഹത്തിന് കേവലം നാല്പത്തി ഒന്ന് വയസ്സായിരുന്നു. ആ സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നത് തമിഴ്നാട്ടിലെ മദ്രാസിനടുത്തുള്ള ഷോളാവരത്തെ വായു സേനാ എയർപോർട്ടിലായിരുന്നു. സുകുമാരൻ ഓടിച്ചിരുന്ന മോട്ടോർ ബൈക്കിൽ നിന്ന് മേലെ പറക്കുന്ന ഹെലികോപ്റ്ററിൽ കയറുന്ന ഒരു സ്റ്റണ്ട് ചെയ്യുകയായിരുന്നു ജയൻ. ഷോട്ട് ആദ്യ ടേക്കിൽ തന്നെ സംവിധായകൻ ഓ ക്കെ പറഞ്ഞതാണ്. എന്നാലും പെർഫക്ഷൻ ഒരു ദൗർബല്യമായിരുന്ന ജയൻ ആ ഷോട്ട് വീണ്ടുമെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. റീ-ടേക്കിനിടെ, ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് പതിച്ചു. താഴെ ഒരു പാറയിൽ വന്നു തലയിടിച്ചാണ് ജയന്റെ മരണം.
ജയൻ മരിക്കുമ്പോൾ അനേകം അവിസ്മരണീയമായ സ്റ്റണ്ട് രംഗങ്ങളും കുതിരപ്പന്തയങ്ങളും ഉള്ള ദീപം എന്ന മൾട്ടിസ്റ്റാർ ചിത്രം കേരളക്കരയാകെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് ശേഷം,ദീപം എന്ന സിനിമയുടെ ഷോയ്‌ക്കിടെ തിയേറ്ററുകളിൽ ഒരു സ്ലൈഡ് ചേർത്ത് അദ്ദേഹത്തിന്റെ മരണവാർത്ത പ്രേക്ഷകരെ അറിയിച്ചു. ആദ്യമൊന്നും ആരും അത് വിശ്വസിച്ചില്ല.
വിമാനമാർഗ്ഗം വഴി തിരുവനന്തപുരത്ത് എത്തിച്ച ജയന്റെ മൃതദേഹം അതിനുശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. അന്ന്ആയിരങ്ങളാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും വില്ലൻ നടനായിരുന്ന ബാലൻ കെ.നായരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, ഇവർക്ക് അദ്ദേഹത്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന രീതിയിൽ അന്ന് ചില ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉയർന്നുവന്നിരുന്നു.
ജയൻ പാടി അഭിനയിച്ച മലയാള സിനിമാ ഗാനങ്ങൾ ഇന്നും കേരളത്തിൽ ഹിറ്റുകളായി തുടരുന്നു. അങ്ങാടി എന്ന ചിത്രത്തിലെ “കണ്ണും കണ്ണും” മനുഷ്യ മൃഗം എന്ന ചിത്രത്തിലെ “കസ്തൂരി മൻമിഴി”ലവ് ഇൻ സിംഗപ്പൂരിലെ “ചാം ചാച്ചാ ചും ചാച്ചാ” , കരിമ്പനയിലെ “കൊമ്പിൽ കിലുക്കും കെട്ടി”,സർപ്പത്തിലെ “ഏഴാം മാളിക മേലേ”,ബെൻസ് വാസുവിലെ “പൗർണമി പെണ്ണെ” ഇവയൊക്കെ പതിറ്റാണ്ടുകളോളം മലയാളി പാടി നടന്നു. ഇപ്പോഴും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അന്ന് യുവാക്കളായിരുന്നവർ ഒരു നിമിഷം നിർന്നിമേഷനായി നില്കുന്നത് കാണാം. തന്റെ ശരീരസൗന്ദര്യമായിരുന്നു ജയൻ എന്ന അഭിനേതാവിന്റെ ഏറ്റവും വലിയ മൂലധനം. അങ്ങിനെയൊരു മസിൽ മാൻ അഥവാ ഇടിയൻ എന്ന ഇമേജ് സൂക്ഷിക്കുമ്പോഴും ഗാനരംഗങ്ങളിലും നൃത്തരംഗങ്ങളിലും അപാരമായ മെയ്യ്‌വഴക്കത്തോടെ ജയൻ ആടിത്തിമർത്തു. ജയന്റെ നൃത്തരംഗങ്ങൾ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും തീയറ്ററുകളിൽ കയറിയവർ പോലുമുണ്ട്. എന്തായാലും സിനിമാ ഗാന – നൃത്ത രംഗങ്ങളിൽ ജയൻ പതിപ്പിച്ച തനത് വ്യക്തിമുദ്ര മലയാള വാണിജ്യ സിനിമയിലെ പിൽക്കാലസിനിമാ ഗാന മേഖലയെ രൂപപ്പെടുത്താൻ സഹായിച്ചു.”ചാം ചാച്ചാ ചും ചാച്ചാ” പോലെയുള്ള ഗാനങ്ങളാണ് മലയാള സിനിമയിലെ അടിപൊളി ഗാനങ്ങളുടെ പ്രാഗ് രൂപം.
ജയൻ മലയാളക്കരയാകെ നിറഞ്ഞു നിന്ന കാലത്തിന്റെ ദൈർഘ്യം അളന്നു നോക്കിയാൽ അത്ഭുതാവഹമായ ചില കാര്യങ്ങൾ കാണാൻ സാധിക്കും.ജയന്‍ ആദ്യമായി ഒരു ചിത്രത്തില്‍ നായകനാകുന്നത് 1978 -ലാണ് . 1980-ല്‍ അദ്ദേഹം അന്തരിച്ചു.അപ്പോഴേക്കും കേവലം ഒന്നര വർഷം കൊണ്ട് ജയന്‍ മലയാള സിനിമയിലെ സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞിരുന്നു.ഇത്രയും ചുരുങ്ങിയ കാലത്തില്‍ ഇത്രയും ജനപിന്തുണ നേടിയ ഒരു നടന്‍ ലോകസിനിമയില്‍ തന്നെ വേറെയില്ല. ഇന്നിപ്പോൾ ജയന്‍ നമ്മോട് വിടപറഞ്ഞിട്ട് നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ കടന്നു പോയി. ജയൻ ജീവിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ 84 വയസ്സാകുമായിരുന്നു. അന്നത്തെ അതേ ഊർജ്ജ സ്വലതയോടെ ഇപ്പോഴും ജയന്‍ സിനിമാസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്നു.
മണ്മറഞ്ഞു പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വളരെ കൂടിയ വിലയ്‌ക്ക് മാർക്കറ്റ് ചെയ്യാവുന്ന ഒരേയൊരു നടൻ മലയാള ചലച്ചിത്ര വ്യവസായ ചരിത്രത്തിൽ ജയൻ മാത്രമായിരിക്കും. മലയാള സിനിമയെ ജനകീയ വൽക്കരിച്ചതിന്റെ യഥാർത്ഥ ക്രെഡിറ്റ് ജയന് അവകാശപ്പെട്ടതാണ്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ ചരമം അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റുകയായിരുന്നു.
ആദ്യപാഠത്തില്‍ത്തന്നെ
അഭിനയത്തിന്‍ പതിനെട്ട് അടവുകളാം
പടവുകള്‍ കേറി
ആപത്തുമായ് അങ്കക്കുറി നീട്ടി
ആവേശലഹരിയില്‍ വിജയക്കുറി ചാര്‍ത്തി
സമയസാഗര കോളിളക്കത്തില്‍ നീന്തി
വിധിയുടെ വിളി കേള്‍ക്കേ
അമരചക്രവാളമേറി നീ
കിരണപൂരമേ സുഗുണാധാരമേ
ജയജയജയ താരമേ
ജയതാരമേ….
ജയന്റെ അവസാന ചിത്രമായിരുന്ന കോളിളക്കത്തിന്റെ തുടക്കത്തിൽ കേൾപ്പിച്ച യേശുദാസ് പാടിയ ഈ പ്രാർത്ഥന പിന്നീട് ജയന്റെ മിക്ക സിനിമകൾ പ്രദർശിപ്പിക്കുമ്പോഴും ഉപയോഗിച്ചിട്ടുണ്ട്. അന്നൊക്കെ തീയറ്ററുകളിൽ ഈ ഗാനം മുഴങ്ങുമ്പോൾ ഗദ്ഗദങ്ങളും തേങ്ങലുകളും ഉയരുമായിരുന്നു..ജയൻ അഭിനയിച്ച സിനിമകളുടെ പേരുകൾ മാലകളായി കോർത്തിണക്കിയ വരികൾ കൊണ്ട് അദ്ദേഹത്തിന് സമർപ്പിച്ച ഈ ഗാനാഞ്ജലിയും മലയാളികൾ ഏറ്റുവാങ്ങി.
അഭ്രപാളികളിൽ അത്ഭുതങ്ങൾ വിരിയിച്ചേക്കാമായിരുന്ന ഒരു ജീവിത യാത്ര ഇടയ്‌ക്കു വെച്ച് മതിയാക്കിപ്പോയ ആ ശുഭ്ര നക്ഷത്രത്തിന് അന്ത്യാഞ്ജലികൾ.
രഞ്ജിത് ജി കാഞ്ഞിരത്തിൽ