ന്യൂഡൽഹി: ഭാരതവും ബംഗ്ലാദേശും തമ്മിലുള്ളത് രക്തം കൊണ്ട് വിളക്കിയ സൗഹൃദമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രദാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെയും നേതൃത്വം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഏറെ മുന്നോട്ട് നയിച്ചു എന്നും അദ്ദേഹം പറഞ്ഞു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടെ പിൻഗാമികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ക് ഹസീനയുടെ സാന്നിധ്യത്തിലായിരുന്നു ജയശങ്കറിന്റെ വാക്കുകൾ.
നരേന്ദ്രമോദിയുടെയും, ഷെയ്ക് ഹസീനയുടെയും നേതൃത്വം കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ മുന്നോട്ട് പോകുകയാണ്. ഇരു രാജ്യങ്ങളും ഭാവി മുന്നിൽ കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ളത് 50 വർഷം മുമ്പ് രക്തത്താൽ കെട്ടിപ്പടുത്ത ബന്ധത്തിന്റെ തുടർച്ചയാണ്. രാജ്യത്തെ അടിച്ചമർത്തലിൽ നിന്നും മോചിപ്പിച്ച് ഒരു രാഷ്ട്രത്തിന് രൂപം നൽകിയ ഒരു രാഷ്ട്രതന്ത്രജ്ഞനുണ്ട് അദ്ദേഹത്തെയാണ് ഈ അവസരത്തിൽ സ്മരിക്കുന്നത്. 1971 ലെ ചരിത്രപരമായ വിമോചന യുദ്ധത്തിന്റെ പ്രതീകമാണ് അദ്ദേഹം. ആ പ്രതീകത്തെ ഇന്ത്യ എന്നും ബഹുമാനിക്കുന്നു.
ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ഇന്ത്യയെ സംബന്ധിച്ച് ഒരു മഹദ് വ്യക്തിയാണ്. ധൈര്യവും ബോധ്യവുമുള്ള ആളാണ് അദ്ദേഹം. ബംഗ്ലാദേശിലെന്ന പോലെ ഇന്ത്യയിലും അദ്ദേഹം ബഹുമാനിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും മുജീബുൾ റഹ്മാന്റെ ജീവചരിത്രം എഴുതാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. – ജയശങ്കർ പറഞ്ഞു.
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ പിൻഗാമികളെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ സ്റ്റുഡന്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു. 10, പ്ലസ് 2 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്.
ബംഗ്ലാദേശ് വിമോചനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സേനാനികൾക്ക് ഷെയ്ക് ഹസീന ആദരാജ്ഞലികൾ അർപ്പിച്ചു. പിന്മഗാമികളെ ആദരിക്കുന്നത് എറെ അഭിമാനം നൽകുന്നതാണ്. ഇന്ത്യയുടെയും ബംഗ്ളാദേശിന്റെയും യുവാക്കൾ നമ്മുടെ പഴയ പൈതൃകത്തെ കുറിച്ച് അഭിമാനിക്കണമെന്നും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും ഷെയ്ക് ഹസീന അഭിപ്രായപ്പെട്ടു.