വാഷിംഗ്ടൺ: ഭർത്താവിൽ നിന്നും വെടിയേറ്റ യുവതിയുടെ ഗർഭസ്ഥശിശു മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. യുഎസിൽ താമസിക്കുന്ന ഉഴവൂർ കുന്നാംപടവിൽ മീരയെയാണ് കഴിഞ്ഞ ദിവസം ഭർത്താവ് വെടിവച്ചത്. വെടിയേറ്റതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ പ്രവേസിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്ന യുവതിയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ടു എന്നും യുവതിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രി പത്ത് മണിയോടെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് അമൽ റെജി യുവതിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ചിക്കാഗോയ്ക്ക് സമീപമുള്ള പള്ളിമുറ്റത്ത് വച്ചാണ് വെടിവച്ചത്. രണ്ട് തവണ യുവതിയ്ക്ക് നേരെ വെടിവച്ചതിനാൽ മീരയുടെ കണ്ണിന്റെ ഭാഗത്തും വാരിയെല്ലിനും ഗുരുതര പരിക്കേറ്റു. ഏറ്റുമാനൂർ സ്വദേശിയാണ് അമൽ റെജി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019-ലായിരുന്നു മീരയുടെയും റെജിയുടെയും വിവാഹം നടന്നത്. ഇരുവർക്കും 3 വയസുള്ള കുട്ടിയുണ്ട്.