ഓരോ നാല് മണിക്കൂറിനിടയിലും കറുത്തവർഗത്തിൽ പെടുന്ന ഒരാൾ ബ്രസീലിൽ കൊല്ലപ്പെടുന്നുവെന്ന് റിപ്പോർട്ട്. 2022ലെ കണക്ക് പ്രകാരം പോലീസ് ഓപ്പറേഷനുകളുടെ ഭാഗമായി കൊല്ലപ്പെട്ടവരിൽ 2,770 പേരും കറുത്തവർഗക്കാരാണ്. വംശീയ വേർതിരിവിന്റെ പേരിലും കറുത്തവർഗക്കാരോടുള്ള അവഗണനയുടെ പേരിലും കുപ്രസിദ്ധി നേടിയിട്ടുള്ള അമേരിക്കയിൽ പോലും ഇത്രമാത്രം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ അമേരിക്കൻ പോലീസിനാൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരുടെ എണ്ണം 312 ആണ്.
സായുധരായ ലഹരിമാഫിയ സംഘങ്ങൾക്കെതിരെ നിരന്തരം ഏറ്റുമുട്ടലിൽ ഏർപ്പെടേണ്ടി വരുന്നവരാണ് ബ്രസീൽ പോലീസ്. പലപ്പോഴും ഇത് രക്തച്ചൊരിച്ചിലുകളിലും കൂട്ടക്കുരുതിയിലും അവസാനിക്കാറുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ആഫ്രിക്കൻ-ബ്രസീലിയനുകളാണെന്നതിനാൽ ലഹരിസംഘത്തിലും ഇവരെ കാണാൻ സാധിക്കും. ഇത്തരത്തിൽ മയക്കുമരുന്ന് സംഘങ്ങളുമായുള്ള സംഘർഷങ്ങളുടെ ഫലമായാണ് കൊല്ലപ്പെടുന്ന കറുത്തവർഗക്കാരുടെ എണ്ണം ഉയരുന്നതെന്ന് ബ്രസീൽ പോലീസ് പറയുന്നു. 203 ദശലക്ഷമാണ് ബ്രസീലിലെ ജനസംഖ്യ. ഇതിന്റെ 56 ശതമാനം പേരും കറുത്തവർഗക്കാരോ ആഫ്രിക്കൻ മിക്‌സഡ് ബ്രസീലിയനുകളോ ആണ്. ബ്രസീലിയൻ പോലീസ് സേനയുടെ 37 ശതമാനവും കറുത്തവർഗക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത.















