ഇടുക്കി: പാവങ്ങളുടെ ക്ഷേമ പെൻഷൻ മുടക്കുന്ന പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. ജനങ്ങളിൽ നിന്നും എത്ര പിരിച്ചുവെന്നും ക്ഷേമ പെൻഷനായി ഇതുവരെ എത്ര മുടക്കിയെന്നും സർക്കാർ കൃത്യമായി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ സർക്കാരിനെ നമ്പാൻ പോലും കൊള്ളില്ലെന്നും സുരേഷ് ഗോപി തുറന്നടിച്ചു. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്ന ഔസേപ്പിനെയും നേരിൽ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സർക്കാരിനെ നമ്പാൻ കൊള്ളത്തില്ല. പാവങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ക്ഷേമ പെൻഷന്റെ വിഹിതം കിട്ടാത്തതെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചു നോക്കൂ. അപ്പോൾ മറുപടി ലഭിക്കും. സത്യസന്ധമായി അത് കൊടുക്കണം. കള്ള കണക്കല്ലാതെ കൃത്യമായ കണക്ക് കേന്ദ്ര സർക്കാരിന് കൊടുത്താൽ മതി. അപ്പോൾ വിഹിതം വരും’.
‘ജനങ്ങളാണ് ഇടപെടേണ്ടത്. രണ്ട് രൂപ സെസ് കൊടുക്കില്ല എന്ന് ജനങ്ങൾ വയ്ക്കണം. ജനങ്ങൾ നടപടി എടുക്കണം. ജനങ്ങൾ സെസ് കൊടുക്കില്ല എന്ന് പറയണം. കോടതിയിൽ ചീഫ് സെക്രട്ടറി കണക്ക് കൊടുക്കട്ടെ. രണ്ട് രൂപ വച്ച് എത്ര കോടി പിരിച്ചു? ക്ഷേമ പെൻഷന് മാത്രം എത്ര കൊടുത്തു? ബാക്കി വക മാറ്റി വല്ലതും ചിലവാക്കിയോ? സർക്കാർ കോടതിയിൽ പറയണം’- സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.