തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും നിയന്ത്രണങ്ങൾ നിലനിൽകെ ചികിത്സയ്‌ക്ക് പണം അനുവദിക്കുന്നത് തുടർന്ന് സർക്കാർ. സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയുടെ ചികിത്സയ്ക്ക് ചിലവായ പണമാണ് സർക്കാർ അനുവദിച്ചത്. 10680 രൂപയാണ് ചികിത്സ ചിലവ് ഇനത്തിൽ ശശിക്ക് ലഭിക്കുക. 2022 സെപ്തംബർ 19 മുതൽ ഒക്ടോബർ 13 വരെ പൂജപ്പുര ഗവൺമെന്റ് പഞ്ചകർമ്മ ആശുപത്രിയിൽ ചിലവായ തുകയാണിത്. സർക്കാരിന് ശശി അപേക്ഷ നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചികിത്സയ്‌ക്ക് അമേരിക്കയിലും കേരളത്തിലുമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചിലവായ മുഴുവൻ തുകയും അനുവദിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്‌ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (74,99,932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.