തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെയാണ് നവകേരള സദസിനായി പിണറായി സർക്കാർ ആഡംബര ബസ് ഇറക്കിയിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. അവ എന്തൊക്കെ ആണെന്ന് നോക്കാം…
ഭാരത് ബെൻസിന്റെ ഒഎഫ് 1642 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ഈ ആഡംബര ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ബസിനുണ്ട്. ബസിന്റെ എക്സ് ഷോറൂം വില 38 ലക്ഷം രൂപയാണ്. ഓൺ റോഡ് അത് 44 ലക്ഷം രൂപയോളം വരും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കി നൽകിയിരിക്കുന്നത്.
25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസിനായി സർക്കാർ അനുവദിച്ചത്. പൂർണ സൗകര്യമുള്ള യാത്രാ ബസാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്.
കേരളത്തിന്റെ തനത് സാംസ്കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ. കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസിന് ബാധമകല്ല. മുൻ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയുമുണ്ട്. മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ ഈ ബസിന് ബാധകമല്ല. ടൂറിസ്റ്റ് ബസുകൾ വെള്ള നിറത്തിൽ വേണമെന്ന നിയമം കാറ്റിൽപ്പറത്തി കൊണ്ടാണ് ചോക്ലേറ്റ് നിറം നൽകിയിരിക്കുന്നത്. സർക്കാരിനും സർക്കാർ നിർദ്ദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപ്പെടുമ്പോൾ വിട്ടു നൽകാനും പുറത്തുനിന്ന് വൈദ്യുതി ഉപയോഗിച്ച് ബസിലെ എസിയും ഇൻവേർട്ടറും പ്രവർത്തിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്.