ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ ഗഡ്വാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മത സംവരണം നിർത്തലാക്കുകയും ഒബിസി, എസ്ടി വിഭാഗങ്ങൾക്കുള്ള ക്വാട്ട വർദ്ധിപ്പിക്കുകയും ചെയ്യും. മുസ്ലീങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. കോൺഗ്രസിനും ബിആർഎസിനും പിന്നാക്ക വിഭാഗത്തിലെ ജനങ്ങളോട് അവഗണനയാണ്. പാവപ്പെട്ട ജനങ്ങളുടെ വികസനത്തിന് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാത്രമേ സാധിക്കൂ. തെലങ്കാനയുടെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 70 വർഷമായി രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ് തടസപ്പെടുത്തിയിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ അയോദ്ധ്യ രാമക്ഷേത്രം എന്ന ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ എല്ലാ ഭക്തർക്കും സൗജന്യ ദർശനം ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കിയിരുന്നു. ഗഡ്‌വാൾ, നൽഗൊണ്ട, വാറങ്കൽ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. നവംബർ 30-നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് വോട്ടെണ്ണും. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വരും ദിവസങ്ങളിൽ പ്രചരണം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു.