ന്യൂഡൽഹി: ആദിത്യ എൽ-1, ഗഗൻയാൻ ദൗത്യങ്ങൾ ഭാരതത്തിന്റെ പ്രശസ്തി ഉയർത്തുകയും രാജ്യത്തെ ഗവേഷണ ലോകത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
മികച്ച ഗുണനിലവാരം, കാര്യക്ഷമത, കൃത്യത എന്നിവയാണ് നമ്മുടെ രാജ്യത്തിന്റെ എല്ലാ പദ്ധതികളുടെയും മുഖമുദ്ര. ഭാരതം എല്ലാ മേഖലയിലും മുന്നേറുകയാണ്. പ്രതിരോധം, എയർ മൊബിലിറ്റി, ഗതാഗതം തുടങ്ങിയ മേഖലകളിൽ രാജ്യം വലിയ തോതിൽ വളർച്ച കൈവരിച്ചു. എന്നാലും നിരവധി വെല്ലുവിളികൾ നാം നേരിടേണ്ടതുണ്ട്.
അടിസ്ഥാനസൗകര്യ വികസനത്തിനും സ്ത്രീശാക്തീകരണത്തിനും സ്റ്റാർട്ടപ്പുകൾ സുപ്രധാന പങ്കുവഹിക്കുന്നു. അതിനൂതന സ്റ്റാർട്ടപ്പുകളെ പ്രേത്സാഹിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണിത്. ഇന്ത്യയ്‌ക്ക് ഇച്ഛാശക്തിയും സാധ്യതകളുമുണ്ടെന്ന് രാജ്യം തെളിയിച്ച് കഴിഞ്ഞെന്നും രാഷ്‌ട്രപതി പറഞ്ഞു.















