തൃശൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്പന നടത്തുന്ന ധന്യയുമായി സുരേഷ് ഗോപി സംസാരിച്ചു. കോഫി വിത്ത് എസ് ജി വേദിയിൽ എത്തിയാണ് ധന്യ സുരേഷ് ഗോപിയെ കണ്ടത്. കുഞ്ഞും കൂടെയുണ്ടായിരുന്നു. മകളുടെ കല്യാണത്തിന് വേണ്ട മുല്ലപ്പൂവിന്റെ മുഴുവൻ ഓർഡറും ധന്യയ്‌ക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആവശ്യമായ മുല്ലപ്പൂവിന്റെ വിശദാംശങ്ങളും സുരേഷ് ഗോപി ധന്യയോട് പങ്കുവെച്ചു. ഒപ്പം വിവാഹത്തിന് തലേദിവസം രാത്രീ തന്നെ എത്തിക്കാൻ മറക്കല്ലേയെന്നും ധന്യയെ ഓർമിച്ചു.
മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്ന് വിചാരിച്ചാണ് ധന്യയ്‌ക്ക് ഓർഡർ നൽകിയത്. വെറുതെ കാശ് കൊടുക്കുന്നതല്ല. അതിൽ അവരുടെ അധ്വാനം വരും. ധന്യ കുഞ്ഞുമായി ക്ഷേത്രനടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണ്. പക്ഷെ അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ല. കുഞ്ഞിനെ നോക്കാൻ ആരുമില്ല. കുഞ്ഞിനെ വീട്ടിൽ അടച്ചിട്ട് ഇറങ്ങി എന്തെങ്കിലും സംഭവിച്ചാൻ ഇതേ സമൂഹം അവരെ കുറ്റം പറയില്ലേ സുരേഷ് ഗോപി ചോദിച്ചു. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഇറങ്ങുമ്പോൾ എന്താണ് ഉത്തരവാദിത്വം എന്ന് കുഞ്ഞിന്റെ ചോരയിൽ ലയിച്ച് ചേരും. ഇത് കാണുന്ന ഒരുപാട് മക്കൾക്ക് അവരുടെ അമ്മമാരോടുള്ള സ്നേഹവും വർദ്ധിക്കും. സ്നേഹമാണ് മൂല്യ വർദ്ധിതമായി ജന ഹൃദയങ്ങളിൽ ഉണ്ടാകേണ്ടത്. സ്നേഹത്തിനുള്ള സന്ദേശമായിട്ടാണ് ഇത് കാണുന്നത് സുരേഷ് ഗോപി പറഞ്ഞു.
സാറിന്റെ മകളുടെ കല്യാണത്തിന് 200 മൂളം മുല്ലപ്പൂവും നൂറുളം പിച്ചിപ്പുവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധന്യ പറഞ്ഞു. വാഴനാരിൽ കെട്ടി പതിനാറാം തീയതി രാത്രി തന്നെ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു തരാമെന്ന് സാറ് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാത്ത സന്തോഷം.. ധന്യ പറഞ്ഞു. കുറേക്കാലമായി സാറിനെ കാണണം സാറിനോട് വിഷമങ്ങളൊക്കെ പറയണം എന്ന് വിചാരിച്ചതാണ്. പക്ഷെ നടന്നില്ല. ഇപ്പോൾ സാറായി ഇങ്ങോട്ട് വന്ന് ഞങ്ങളെ കണ്ടു. ഞങ്ങളുടെ അനിയത്തി കുട്ടിയുടെ കല്യാണം നടത്തുന്നത് പോലെ അത് നടത്തിക്കൊടുക്കും സന്തോഷത്തൊടെ ധന്യ പറഞ്ഞു.
ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും കഴിഞ്ഞിരുന്ന ധന്യയും കുടുംബവും ചിലരുടെ സഹായത്തിനൊടുവിലാണ് കണ്ണന്റെ നടയിൽ പൂ കച്ചവടത്തിനെത്തിയത്. മകനെ നോക്കാനായി ആരുമില്ലാത്തത് കൊണ്ടാണ് കുഞ്ഞുമായി കച്ചവടത്തിനെത്തിയത്.