വയനാട്: വിവരാവകാശ നിയമം ലംഘിച്ച ഉദ്യോഗസ്ഥന് പിഴയിട്ട് വിവരാവകാശ കമ്മീഷൻ. നൽകിയ മറുപടിയിൽ പേര് വെക്കാത്തതിന് 5000 രൂപയാണ് പിഴ ചുമത്തിയത്. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പൊതു ബോധന ഓഫീസർ പിസി ബീനയ്‌ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ശിക്ഷ വിധിച്ചത്.
കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. വിവരാവകാശ മറുപടിയിൽ സ്വന്തം പേരും ഔദ്യാേഗിക വിലാസവും ഫോൺ നമ്പറും ഇ-മെയിലും നൽകണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പിഴ. പിസി ബീന മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാൻ തടസം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയതെന്ന് കമ്മഷൻ നിരീക്ഷിച്ചു.
വനം വകുപ്പിലെ മുൻഗാമിയായ ഓഫീസർ പിൻഗാമിക്ക് നൽകുന്ന ഔദ്യോഗിക കുറിപ്പിന്റെ പകർപ്പ് നൽകാനുള്ള കമ്മീഷൻ ഉത്തരവും നിശ്ചിത സമയത്തിനകം പാലിച്ചില്ല. അത് 15 ദിവസത്തിനകം ഹർജിക്കാരന് നൽകാനും 25 ദിവസത്തിനകം കമ്മീഷന് നടപടി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.