തിരുവനന്തപുരം : പന്ത്രണ്ട് നൂറ്റാണ്ട് മുൻപ് ജീവിച്ച (CE 788 – 820 ) ജഗദ് ഗുരു ശ്രീ ശങ്കരാചാര്യർ മൂന്നൂറ് വർഷം മുൻപ് ശ്രീനഗറിലെത്തി ക്ഷേത്രം സ്ഥാപിച്ചെന്നു കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി പോസ്റ്റ് ചെയ്ത ഫോട്ടോക്കുള്ള കുറിപ്പായാണ് ഉണ്ണിത്താൻ ആചാര്യ സ്വാമികളുടെ ജീവിതകാലത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ചേർത്തിരിക്കുന്നത്.
“300 കൊല്ലം മുൻപ് ശ്രീ ശങ്കരാചാര്യർ കാലടിയിൽ നിന്നും ശ്രീനഗറിൽ എത്തി മലമുകളിൽ തപസ്സിരുന്നു അവിടെ സ്ഥാപിച്ച ശിവ ക്ഷേത്രം സന്ദർശിച്ചു.120 പടികൾ താണ്ടിയാണ് ഇവിടം എത്താൻ സാധിക്കുക…” എന്നാണ് ഉണ്ണിത്താന്റെ കുറിപ്പ്.
ഈ പോസ്റ്റിനു താഴെയായി തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് ധാരാളം പേരാണ് രംഗത്തെത്തിയത്. ജഗദ് ഗുരു ആദി ശങ്കരാചാര്യരുടെ ജീവിതകാലം 788-809 AD വരെയോ എ ഡി 820 വരെയോ ആണെന്നാണ് അഭിജ്ഞമതം. എന്നാൽ ചില പാരമ്പര്യങ്ങൾ പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. സ്വാമി തപസ്യാനന്ദ രചിച്ച ശങ്കരദിഗ് വിജയം (2002) എന്ന പുസ്തകത്തിൽ 509-477 BC ആണ് ജീവിതകാലയളവായി ചേർത്തിരിക്കുന്നത്. മുന്നൂറ് വർഷം മുൻപ് എന്ന് പറയുമ്പോൾ 1700 എ ഡി എന്നാകും കണക്ക്. അത് തെറ്റാണ് എന്ന് നിരവധിപേർ ഈ പോസ്റ്റിൽ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കാസർകോട്ടെ എംപി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ രാജ് മോഹൻ ഉണ്ണിത്താൻ പലരീതിയിലുള്ള വിവാദങ്ങളിൽ പെടുന്നുണ്ട്. എന്നും കുറി തൊട്ടുകൊണ്ടു മാത്രം കാണപ്പെട്ടിരുന്ന ആളാണ് രാജ്മോഹൻ ഉണ്ണിത്താൻ. എന്നാൽ കാസർകോട്ടെത്തിയപ്പോൾ തന്റെ സ്വത്വത്തിന്റെ ഭാഗമായിരുന്ന കുറി മായ്ച്ചത് വിവാദമായിരുന്നു. അന്നുമുതൽ തികഞ്ഞ മത പ്രീണന പ്രകടനങ്ങളാണ് ഉണ്ണിത്താൻ പുറത്തിറക്കിയത് എന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് ഗുരുവായൂരിൽ എത്തി ചുറ്റുമതിലിനു പുറത്ത് തിരുനടക്കു പിൻ തിരിഞ്ഞു നിന്ന് ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
ഇപ്പോൾ ശങ്കരാചാര്യരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയത് പലരും ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്തൻ തയ്യാറാകാത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.
അതെ സമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിയെത്തുടർന്ന് തികച്ചും ശാന്തമായ അവസ്ഥയാണ് ജമ്മുവിലും കാശ്മീരിലും. ശ്രീനഗറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്ത് നിരവധി കോൺഗ്രസ്സ് നേതാക്കളാണ് കുടുംബ സമേതം ഉല്ലാസയാത്രക്ക് കാശ്മീരിൽ എത്തുന്നത്.