കോട്ടയം: കോടിമത നാലുവരിപ്പാതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിനി സുലുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചു എന്നത് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിങ്ങവനം പോലീസാണ് കേസെടുത്തത്.
സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബസ് ഓവർടേക്ക് ചെയ്യവെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബസിന്റെ ലൈറ്റ് തകർത്തത്. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോയ ബസിന് നേരെയാണ് ആക്രമണം നടന്നത്.
കാഞ്ഞിരപ്പള്ളി സ്വദേശിനികളായ അമ്മയും മകളും ലിവർ ഉപയോഗിച്ച് ബസിന്റെ ലൈറ്റ് തകർക്കുകയായിരുന്നു. ആക്രമണം നടത്തിയതിന് പിന്നാലെ ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണിത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്റെ ആർസി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും.