ന്യൂയോർക്ക്: ഇസ്രായേലും ഹമാസും തമ്മിലുള്ള കരാറിൽ ഇടനിലക്കാരനാകാൻ സാധിച്ചതിന്റെ ആശ്വാസം തനിക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഖത്തറിലേയും ഈജിപ്തിലേയും നേതാക്കൾ ഈ ചർച്ചയിൽ നിർണായക നേതൃസ്ഥാനം വഹിച്ചതായും ജോ ബൈഡൻ പറഞ്ഞു. ” ഈ കരാർ നടപ്പിലായി എന്നതിൽ വളരെ അത്യധികം ആശ്വാസമുണ്ട്.
ബന്ദികളാക്കപ്പെട്ടവർ അവരുടെ കുടുംബങ്ങളുമായി ഒന്നിക്കാൻ പോകുന്നു എന്നത് വളരെ അധികം സന്തോഷം നൽകുന്ന കാര്യമാണ്. ഖത്തറും ഈജിപ്തും ഇരു വിഭാഗങ്ങൾക്കുമിടയിൽ നിർണായക നേതൃസ്ഥാനം വഹിച്ചു. അതിന് പുറമെ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ യുദ്ധത്തിന് ഇടവേളകൾ നൽകിയ ഇസ്രായേലിന്റെ നടപടികൾ അഭിനന്ദനീയമാണ്. ബന്ദികളാക്കപ്പെട്ട എല്ലാ അമേരിക്കൻ പൗരന്മാരേയും തിരികെ നാട്ടിലെത്തിക്കും. അതുവരെ ഈ വിഷയത്തിൽ കൃത്യമായ ഇടപെടുകൾ ഉണ്ടാകുമെന്നും” വൈറ്റ് ഹൗസ് പുറത്തറിക്കിയ പ്രസ്താവനയിൽ ജോ ബൈഡൻ വ്യക്തമാക്കി.
ആറ് ആഴ്ചകൾ നീണ്ടു നിന്ന യുദ്ധത്തിനാണ് ഇപ്പോൾ താത്കാലിക വിരാമമാകുന്നത്. ഇന്ന് പുലർച്ചയൊണ് കരാറിന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയത്. നാല് ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തൽ നടപ്പിലാക്കുന്നതിന് പകരമായി 50 ബന്ദികളെയാണ് ആദ്യ ഘട്ടത്തിൽ വിട്ടയയ്ക്കുക. പിന്നീട് ഓരോ 10 ബന്ദികളേയും വിട്ടയയ്ക്കുന്നതിന് അനുസരിച്ച് വെടിനിർത്തൽ നടപ്പാക്കുന്നത് ഓരോ ദിവസവും നീളുമെന്നും കരാറിൽ വ്യക്തമാക്കുന്നു.