ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജി20 നേതാക്കളുടെ വെർച്വൽ യോഗം വൻ വിജയമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെ 21 അംഗങ്ങളിൽ നിന്നും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. റഷ്യ- യുക്രെയ്ൻ, ഇസ്രായേൽ- ഹമാസ് പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
തീർത്തും ഫലവത്തായ ചർച്ചകളാണ് യോഗത്തിൽ നടന്നത്. ഡൽഹി ഉച്ചകോടിയിലെ അജണ്ടകളെ കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. പടിഞ്ഞാറൻ ഏഷ്യയിലെയും ഗൾഫിലെയും സംഭവ വികാസങ്ങളും ചർച്ചയായി. ഇവിടങ്ങളിലെ സാഹചര്യങ്ങൾ ഗുരുതരമായി തുടരുകയാണ്. യുക്രെയ്ൻ വിഷയവും അതിന്റെ അനന്തര ഫലങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെ 21 അംഗരാജ്യങ്ങളിൽ നിന്നും 9 ക്ഷണിതാക്കളായ രാജ്യങ്ങളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്തു. എസ് ജയശങ്കർ പറഞ്ഞു.
ജി20 അദ്ധ്യക്ഷത വഹിക്കാൻ ഒരുങ്ങുന്ന ബ്രസീലിനെ ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ബ്രസീൽ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇസ്രായേൽ- ഹമാസ് വിഷയത്തിൽ ദ്വിരാഷ്‌ട്ര പദ്ധതി നടപ്പിലാക്കണമെന്ന് ചില രാജ്യങ്ങൾ വാദിച്ചു. എന്നാൽ എല്ലാ രാജ്യങ്ങളുടെയും അഭിപ്രായം അതായിരുന്നില്ല. ഡൽഹിയിൽ നടന്ന ഉച്ചകോടി വിജയമാക്കി തീർത്തതിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചതായും ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് പ്രധാമന്ത്രി നരേന്ദ്രമോദി അംഗരാജ്യ നേതാക്കളുടെ വെർച്വൽ യോഗം നടത്തിയത്. യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുത്തു.ഔദ്യോഗിക കാരണങ്ങളാൽ ജോ ബൈഡനും ഷി ജിൻ പിങും വിട്ടുനിന്നു.