റെഡി-ടു-ഡ്രിങ്ക് ബിവറേജസ് വിഭാഗത്തിലേക്കും ചായപ്പൊടി വിപണിയിലേക്കും ചുവടുവെച്ച് കൊക്കകോള ഇന്ത്യ. ഐസ്ഡ് ഗ്രീൻ ടീ ആയ ‘ഹോണസ്റ്റ് ടീ’അവതരിപ്പിച്ചാണ് കൊക്കകോള തരംഗമാകാനൊരുങ്ങുന്നത്. കൊക്കകോള കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഹോണസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രാൻഡ്.
ഐസ്ഡ് ഗ്രീൻ ടീ ഉത്പാദിപ്പിക്കുന്നതിനായുള്ള പ്രകൃതിദത്ത ചായപ്പൊടി കൊൽക്കത്ത ആസ്ഥാനമായുള്ള ലക്ഷ്മി ടീ കോ-പ്രൈവറ്റ് എസ്റ്റേറ്റിൽ നിന്നാകും കമ്പനി വാങ്ങുക. ഇതിന്റെ ഭാഗമായി ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിന്റെ (ബിജിബിഎസ്) ഏഴാം പതിപ്പിൽ ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യത്യസ്തവും മികച്ചതുമായ പാനീയങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിൽ കൊക്കകോളയ്‌ക്കുള്ള പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് കൊക്കകോള ഇന്ത്യയുടെയും സൗത്ത് വെസ്റ്റ് ഏഷ്യയുടെയും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉച്ചകോടിയുടെ സമാപന ദിനത്തിൽ കുപ്പിയിലാക്കിയ ഐസ്ഡ് ഗ്രീൻ ടീ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. നാരങ്ങ-തുളസി, മാങ്ങ എന്നീ രുചികളിലാകും ഐസ്ഡ് ഗ്രീൻ ടീ വിപണി കീഴടക്കാൻ എത്തുക. കൊക്കകോള ഇന്ത്യയുടെ ചുവടുവെപ്പ് നിരവധി കർഷകർക്കും സഹായകമാകും. അവരുടെ വരുമാനം വർദ്ധിക്കുന്നതിനും കൃഷി വർദ്ധിക്കുന്നതിനും ഗ്രീൻ ടീ കാരണമാകും.
ഭാരതത്തിന്റെ തനതായ ഉത്പന്നങ്ങളെയും രുചികളെയും പ്രശസ്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണ് നരേന്ദ്രമോദി. അത്തരത്തിൽ 2015-ൽ പ്രധാനമന്ത്രിയുടെ ബ്രിട്ടൺ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ചവയുടെ കൂട്ടത്തിൽ മകൈബാരി എസ്റ്റേറ്റിലെ ഈ ഐസ്ഡ് ഗ്രീൻ ടീയും ഉണ്ടായിരുന്നു. എഴുത്തുകളിലും മറ്റും ഈ ചായ പ്രശസ്തമാണ്. സത്യജിത് റേയുടെ സാങ്കൽപ്പിക സ്വകാര്യ അന്വേഷകനായ ഫെലൂദയുടെ ഇഷ്ടപ്പെട്ട ചായയാണിത്. ലോക പ്രശസ്തമാകാനൊരുങ്ങുകയാണ് കൊക്കകോളയുടെ ഐസ്ഡ് ഗ്രീൻ ടീ എന്ന് ചുരുക്കം.