ധാക്ക: തീവ്രവാദത്തിനും വംശഹത്യക്കും ഉത്തരവാദികളായ ബംഗ്ലാദേശ് ആസ്ഥാനമായുള്ള രാഷ്‌ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന് മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന് തുർക്കി പത്രപ്രവർത്തകൻ ഉസെ ബുലട്ട് . തിങ്ക് ടാങ്ക് ഗേറ്റ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ഗവേഷണ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുർക്കിയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനാണെങ്കിലും, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വ്യത്യസ്തമായ നിലപാടാണ് ഉസെ ബുലൂട്ടിനുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതിയുടെ ശരിവെക്കുന്നതിനിടെയാണ് തുർക്കിയിൽ നിന്നുള്ള പ്രശസ്ത പത്രപ്രവർത്തകന്റെ പ്രതീകരണം. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിക്ക് പല വിഷയങ്ങളിലും ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ് തുർക്കി.
1971-ൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണയിൽ ജമാഅത്ത് നേതാക്കൾ ഒന്നിന് പുറകെ ഒന്നായി ബംഗ്ലാദേശിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോൾ തുർക്കി സർക്കാർ ശക്തമായി പ്രതിഷേധിക്കുക മാത്രമല്ല, ഒരു ഘട്ടത്തിൽ തങ്ങളുടെ അംബാസഡറെ ധാക്കയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
1972 ൽ ബംഗ്ലാദേശ് ഭരണഘടന ഒരു “മതേതര സർക്കാരിന്” നിയമപരമായ അംഗീകാരം നൽകിയ കാര്യം ഉസെ ബുലട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്‌ട്രീയത്തിൽ മതത്തിന്റെ ഉപയോഗം നിയമം മൂലം നിരോധിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമി മതത്തെ കൃത്യമായി ഉപയോഗിക്കുന്നുണ്ട്. എത് തരത്തിൽ നോക്കിയാലും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെയും ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡിന്റെയും പ്രത്യയശാസ്ത്രം “കൃത്യമായി ഒന്നുതന്നെ” ആണെന്നും അദ്ദേഹം പറഞ്ഞു. ഇരു പാർട്ടികളും തമ്മിലുള്ള മൂന്ന് സാമ്യതകളാണ് ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ഇസ്ലാമിക രാഷ്‌ട്രം എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. ഭരണഘടനയേക്കാൾ ഇവർ പ്രാധാന്യം നൽകുന്നത് കർശനമായ ശരീഅത്ത് നിയമത്തിനാണ്. മതന്യൂനപക്ഷങ്ങളുടേയും സ്ത്രീകളുടേയും അവകാശങ്ങളും അടിച്ചമർത്താൻ ഇരു പാർട്ടികളും മത്സരിക്കുകയാണ് .
മുസ്ലീം ബ്രദർഹുഡിനെപ്പോലെ, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെയും ആശയപരമായ ഉത്ഭവം ഇസ്ലാം സൈദ്ധാന്തിക നേതാവായ അബുൽ അലാ അൽ മൗദൂദിയുടെ ചിന്തകളിൽ നിന്നുമാണ്. തീവ്ര ഇസ്ലാമി കാഴ്ചപ്പാടുകൾ ഉൾകൊണ്ട് മനുഷ്യത്വ വിരുദ്ധമായ നിലപാടുകളുമാണ് മാമൂദി ഉത്ഘോഷിക്കുന്ന തത്വശാസ്ത്രം. ‘ഒരു സ്ത്രീക്കും രാഷ്‌ട്രത്തലവനാകാൻ കഴിയില്ല’ എന്ന അൽ മൗദൂദിയുടെ പ്രസ്താവനയും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗ്ലാദേശിന്റെ പശ്ചാത്തലത്തിൽ മാമൂദിയടെ കാഴ്ചപാട് പ്രകാരം ഷെയ്ഖ് ഹസീനയുടെയോ ഖാലിദ സിയയുടെയോ പ്രധാനമന്ത്രിപദം പോലും അസാധ്യമാണ്. ബംഗ്ലാദേശിൽ ജമാഅത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭിപ്രായവും ലേഖകൻ മുന്നോട്ട് വെക്കുന്നു.
ഈ ‘തീവ്ര ഇസ്ലാമിസ്റ്റുകൾ’ രാഷ്‌ട്രീയ അധികാരം നേടിയാൽ, അക്രമം, തീവ്രവാദം, അസ്ഥിരത, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ സാധാരണമായി മാറുമെന്നും അദ്ദേഹം ഉറപ്പിച്ച പറയുന്നു. ജമാഅത്തിന്റെ ഈ രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തെ ഉടനടി എതിർത്തില്ലങ്കിൽ പാശ്ചാത്യ ലോകത്തിന് ഭീഷണിയാകുമെന്നും ഗേറ്റ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ലേഖനത്തിൽ ബുലട്ട് എഴുതി.