തൃശൂർ: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. കർണാടകയിൽ നിന്നും തൃശൂരിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെപുരയിൽ നവീൻകുമാർ (34), പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് (33) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോസ്‌മെന്റും സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ നിന്നും സ്പിരിറ്റ് പിടികൂടിയത്. മിനി ലോറിയിൽ 35 ലിറ്ററിന്റെ 43 പ്ലാസ്റ്റിക് കാനുകളിലായാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്.
സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. ക്രിസ്തുമസ്, പുതുവർഷം സീസണിന് മുന്നോടിയായി സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി ഒഴുകാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.