49 ദിവസങ്ങൾ! ഹമാസ് ഭീകരർ ബന്ദികളാക്കി കൊണ്ടുപോകുമ്പോൾ ഇത്രയും നീണ്ട ദിവസത്തെ തടവിൽ കഴിയേണ്ടി വരുമെന്ന് ആ ഒമ്പത് വയസുകാരനും മറ്റുള്ളവരെ പോലെ കരുതിയിട്ടുണ്ടാവില്ല. കളിച്ചു ചിരിച്ചു നടന്ന നിമിഷങ്ങളിൽ പെട്ടെന്നൊരു ദിവസം ഹമാസ് ഭീകരരുടെ കരിനിഴൽ പതിഞ്ഞ കാര്യം ഒൻപത് വയസുകാരൻ ഒഹാദ് മുണ്ടർ അടക്കമുള്ള കുഞ്ഞുങ്ങൾ അറിഞ്ഞത് ഏറെ വൈകിയാണ്. അമ്മ കേരൻ മുണ്ടർ, മുത്തശ്ശി റുതി മുണ്ടർ എന്നിവർക്കൊപ്പം തടവിൽ കഴിയുമ്പോഴും അവന്റെ പിഞ്ചു മനസിൽ സ്വന്തം അച്ഛനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു നിറഞ്ഞത്. യുദ്ധം കൊടുംപിരി കൊള്ളുമ്പോൾ പുറത്ത് തന്റെ അച്ഛൻ ജീവനോടെ ഉണ്ടായിരിക്കുമോ, തന്നെയും കുടുംബത്തെയും ഭീകരർ ജീവനോടെ വിടുമോ തുടങ്ങിയ ആശങ്കകൾ ഓരോ ദിവസവും എണ്ണി കഴിഞ്ഞ ആ കുഞ്ഞു മനസിൽ മിന്നി മറഞ്ഞിരിക്കാം..
49 ദിവസത്തെ ദുരിതം നിറഞ്ഞ തടവിൽ നിന്നും അവനും കുടുംബവും ഇപ്പോൾ മോചിതനായിരിക്കുകയാണ്. പുറത്തിറങ്ങിയപ്പോൾ അവന്റെ കുഞ്ഞി കണ്ണുകൾ തിരഞ്ഞതും അച്ഛനെ തന്നെ. ഹമാസ് മോചിതരാക്കിയവരുടെ കൂട്ടത്തിൽ തന്റെ മകനും കുടുംബവുമുണ്ടോയെന്ന് തിരഞ്ഞ് ഒഹാദിന്റെ അച്ഛനും പുറത്ത് നിൽപ്പുണ്ടായിരുന്നു. ഇരുവരുടെയും കണ്ടുമുട്ടലിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ കണ്ണീരണിയിക്കുന്നത്.
ഇന്നലെയാണ് 49 ദിവസത്തെ കഠിന തടവിനു ശേഷം നാല് കുട്ടികളെയും പ്രായമായ ആറ് സ്ത്രീകളെയുമടക്കം 13 ഇസ്രായേലികളെ ഹമാസ് ഭീകരർ മോചിപ്പിച്ചത്. ഭീകരർ മോചിപ്പിച്ച ആദ്യ ബാച്ചിൽ ഉൾപ്പെട്ടവരാണ് ഒഹാദും കുടുംബവും. പിതാവിനെ കണ്ടതും ആ ഒൻപത് വയസുകാരന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഓടിപ്പോയി കെട്ടിപിടിച്ചു, പിന്നീട് ആനന്ദക്കണ്ണീരിൽ കുതിർന്ന നിരവധി ഉമ്മകൾ.. പിതാവിനും മകനെയും കുടുംബത്തെയും കണ്ട സന്തോഷം മാത്രം.
#WATCH | Israeli nationals who were released on November 24, after being held hostage by Hamas in Gaza, reunited with their families at Schneider Children’s Medical Center in Israel.
(Source: Schneider Medical Centre) pic.twitter.com/CozLU3QnzU
— ANI (@ANI) November 25, 2023
” ഇസ്രായേലിലെ എല്ലാ ജനങ്ങൾക്കും നന്ദി. ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തെ തിരികെ ലഭിച്ചിരിക്കുന്നു. എങ്കിലും ഹമാസ് ബന്ധികളാക്കിയ എല്ലാവരെയും മോചിപ്പിക്കും വരെ ഞങ്ങൾ പോരാടി കൊണ്ടിരിക്കും”- ഒഹാദിന്റെ സഹോദരൻ പറഞ്ഞു.
റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് ഇസ്രായേൽ പൗരന്മാരെ എത്തിച്ചത്. ഇതിന് ശേഷമാണ് ഇവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറിയത്. വിട്ടയയ്‌ക്കപ്പെട്ടവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയ ശേഷം വീടുകളിലേക്ക് തിരികെ എത്തിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.















