കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമെന്ന് എഡിജിപി എം.ആർ അജിത്കുമാർ. കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഉറങ്ങാതെ പ്രവർത്തിച്ചു. എല്ലാ സ്ഥലത്തും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. എല്ലാ അതിർത്തികളും നിരീക്ഷണത്തിലായിരുന്നു. കൊല്ലം, തിരുവനന്തപുരം വിട്ട് കുട്ടിയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടായ സമ്മർദ്ദമാണ് തട്ടിക്കൊണ്ടു പോയവർക്ക് കുട്ടിയെ സുരക്ഷിതമായി ഇറക്കി വിടേണ്ടി വന്നതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ആ ഷോക്കിൽ നിന്ന് മുഴുവനായി കുഞ്ഞ് മുക്തി നേടിയിട്ടില്ല. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി. പ്രാഥമികമായ അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത് വണ്ടിയിൽ വച്ച് കരയാൻ ശ്രമിച്ചപ്പോൾ വായ പൊത്തി കുട്ടിയെ പിൻസീറ്റിൽ കിടത്തി എന്നാണ്. പിന്നീട് ഒരു വീട്ടിലെത്തിച്ച് കുട്ടിക്ക് ആഹാരം നൽകുകയും ലാപ്ടോപ്പിൽ കാർട്ടൂണും കാണിച്ചു. രാത്രിയിൽ ഉറക്കി എന്നുമാണ് കുട്ടിയിൽ നിന്നും ലഭിച്ച വിവരം.
തട്ടിക്കൊണ്ടുപോയത് കുഞ്ഞിനറിയുന്ന ആളുകളല്ല. പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമെ കൂടുതൽ വിവരങ്ങൾ കുട്ടിയിൽ നിന്നും ചോദിച്ചറിയാൻ സാധിക്കൂ. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വശങ്ങളും പോലീസ് പരിശോധിച്ച് വരുന്നുണ്ട്. ഉറപ്പായും പ്രതികളെ അധികം വൈകാതെ കണ്ടു പിടിക്കാൻ കഴിയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കുട്ടിയെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ആദ്യ ദൗത്യം. പ്രതികളെപ്പറ്റി വ്യക്തമായി പറയാൻ ഇപ്പോൾ കഴിയില്ല എന്നും എംആർ അജിത്കുമാർ പറഞ്ഞു.