ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട അതിക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കാത്തതിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിലാണ് കേരളാ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് എസ് വി ഭട്ടിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്വേഷ പ്രസംഗങ്ങൾ ക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുന്നത്
വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനും നിയമ നടപടി കർശനമാക്കാനും നോഡൽ ഓഫീസർമാരെ നിയമിച്ചുകൊണ്ട് നടപടി സ്വീകരിക്കാൻ കോടതി നേരത്തെ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, നാഗാലാൻഡ്, സംസ്ഥാനങ്ങൾ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ലെന്ന് കാണിച്ച് കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നടപടി. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എന്നാൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കത്തുകളോട് പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.