എറണാകുളം: ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കാണണമെന്ന പ്രൊഫ എം.കെ. സാനുമാഷിന്റെ ആഗ്രഹം നിറവേറ്റി നടൻ സുരേഷ് ഗോപി. ‘സാനു മാഷിന്റെ ഐഎൻഎസ് വിക്രാന്തിൽ കേറണം എന്ന ആഗ്രഹം ഇന്ന് സാധ്യമാക്കി കൊടുക്കാൻ സാധിച്ചു’എന്ന് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ചിത്രങ്ങളും പങ്കുവെച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 3 മണിയോടെ സുരേഷ് ഗോപി, സാനുമാഷ്, സി ജി രാജഗോപാൽ, പി രാമചന്ദ്രൻ എന്നിവർ ഐഎൻഎസ് വിക്രാന്തിലെത്തി. വിക്രാന്ത് കാമാൻഡിംങ് ഓഫീസർ വിദ്യാധർ ഹാർകെയുടെ നേതൃത്വത്തിൽ സാനു മാഷിനെ സ്വീകരിച്ച് തൊപ്പിയണിയിച്ചു.
ഒന്നര മണിക്കൂറോളം സാനുമാഷ് യുദ്ധക്കപ്പലിൽ ചിലവഴിച്ചു. വിക്രാന്തിലെത്താൻ കഴിഞ്ഞത് അസുലഭ ഭാഗ്യമാണെന്ന് സാനുമാഷ് പറഞ്ഞു. പ്രായാധിക്യം മറന്ന് സാനുമാഷ് എല്ലായിടത്തുമെത്തി. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ശേഷമാണ് അത് കാണണമെന്ന ആഗ്രഹം സുരേഷ് ഗോപിയോട് മാഷ് പ്രകടിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബന്ധപ്പെട്ടാണ് സുരേഷ് ഗോപി സാനുമാഷിന് കപ്പൽ കാണാനുള്ള സൗകര്യമൊരുക്കിയത്.