ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് പലരും വിശേഷിപ്പിച്ച ഒന്നായിരുന്നു 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിൽ നാലിടത്തെ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് കെട്ടിപ്പടുത്ത മനക്കോട്ടകളെല്ലാം തകരുന്ന കാഴ്ചയാണ് കാണാനാവുക. മദ്ധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ മോഹവും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തുടർഭരണമെന്ന വ്യാമോഹവും അപ്പാടെ തകർന്നടിഞ്ഞു. ആകെയുള്ള ആശ്വാസം തെലങ്കാന മാത്രമാണ്. ബിആർഎസിനെതിരായ ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാൻ കഴിഞ്ഞതുകൊണ്ട് മാത്രം തെലങ്കാനയെന്ന തുരുത്ത് കൈപ്പിടിയിലാക്കിയിരിക്കുകയാണ് കോൺഗ്രസ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കേ കോൺഗ്രസിനേറ്റ കനത്ത പ്രഹരം ഇൻഡി മുന്നണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡിസംബർ ആറിന് നടക്കുന്ന അടിയന്തര യോഗത്തിനായി ഇൻഡി സഖ്യത്തിലുള്ളവർ ന്യൂഡൽഹിയിൽ എത്തിച്ചേരണമെന്നാണ് ഖാർഗെയുടെ അറിയിപ്പ്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾക്കെല്ലാം അറിയിപ്പ് ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ ജൈത്രയാത്രയെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ മറികടക്കാമെന്ന് ഇൻഡി സഖ്യം ചർച്ച ചെയ്തേക്കും. അതിനിടെ സഖ്യത്തിലുള്ള തമ്മിലടികളും ഭാവിയിൽ ഉടലെടുത്തേക്കാവുന്ന അധികാര വടംവലികളും ഒത്തുതീർപ്പാക്കാനുള്ള ശ്രമവും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച മോദി പ്രഭാവത്തെ മറികടക്കാൻ ഇൻഡി സഖ്യത്തിൽ നിന്നും ഉയർത്തിക്കാട്ടേണ്ട നേതാക്കളെ തിരഞ്ഞെടുക്കാനും പ്രതിപക്ഷ മുന്നണി വിയർക്കേണ്ടി വരും.
ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പ്രകാരം രാജസ്ഥാനിലെ 199 സീറ്റുകളിൽ 114 ഇടത്തും ബിജെപിയുടെ തേരോട്ടമാണ്. 70 സീറ്റുകളിൽ മാത്രമാണ് ഭരണകക്ഷിയായ കോൺഗ്രസിന് മുന്നേറ്റം നടത്താൻ സാധിക്കുന്നത്. ഭരണവിരുദ്ധ വികാരത്തോടൊപ്പം കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളും സംസ്ഥാനസർക്കാരിനിടയിലെ പടലപിണക്കങ്ങളും കോൺഗ്രസിന് വിനയായെന്നാണ് വിലയിരുത്തൽ. മദ്ധ്യപ്രദേശിൽ ചരിത്ര നേട്ടവുമായാണ് ബിജെപി ലീഡുയർത്തിയിരിക്കുന്നത്. ആകെയുള്ള 230 സീറ്റുകളിൽ 162 ഇടത്തും ബിജെപി മുന്നേറുകയാണ്. 65 സീറ്റുകളിൽ ഒതുങ്ങിയ അവസ്ഥയാണ് കോൺഗ്രസ് നേരിടുന്നത്. ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ആധിപത്യം തുടരുകയാണ് ബിജെപി. 90 സീറ്റുകളിൽ 53 ഇടത്തും ഭാരതീയ ജനതാ പാർട്ടി മുന്നേറുന്നു. 35 ഇടത്ത് മാത്രമാണ് കോൺഗ്രസിന് ലീഡുള്ളത്.