ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. ആറ് റൺസിനാണ് അവസാന മത്സരത്തിലും ഓസീസിനെ സൂര്യകുമാറും സംഘവും തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് എടുത്തത്. എന്നാൽ ചേയ്‌സ് ചെയ്ത ഓസീസിന് 154 റൺസ് എടുക്കാനെ സാധിച്ചൊള്ളു. അവസാന ബോൾ വരെ ആവേശം അണപൊട്ടിയ മത്സരത്തിൽ അർഷദീപ് സിംഗിന്റെ ഒരു കിടിലൻ ഡെത്ത് ഓവറാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും നാല് ഓവർ പിന്നിടുമ്പോൾ തന്നെ ട്രാവിസ് ഹെഡിനെ(28) നഷ്ടമായി. ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനാകാതെ ജോഷ് ഫിലിപ്പിനെയും (4) അർഷദീപ് സിംഗ് വിക്കറ്റിന് മുന്നിൽ കുരുക്കി. മാത്രമല്ല മൂന്നാമതായി ക്രീസിലെത്തിയ മക്ദർമൗത്ത് മത്സരത്തിൽ 36 പന്തുകളിൽ 54 റൺസാണ് നേടിയത്. എന്നാൽ ഇരുവർക്കും ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാഴ്‌ത്തി.
മധ്യനിരയിലെ ബാറ്റർമാർ കൂടാരം കയറിയെങ്കിലും മാത്യു വെയ്ഡ്(22) ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്തി. എന്നാൽ അധികം വൈകാതെ വെയ്ഡിനെ അർഷദീപ് കൂടാരം കയറ്റി. അവസാന ഓവറിൽ ഓസ്‌ട്രേലിയക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. ഓവറിലെ ആദ്യ രണ്ടു പന്തുകളും അവിശ്വസനീയമായ രീതിയിൽ അർഷ്ദീപ് കൈകാര്യം ചെയ്തതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു. മുകേഷ് കുമാർ മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. അക്‌സർ പട്ടേലും ഒരു വിക്കറ്റ് വീഴ്‌ത്തി.
തുടർച്ചയായ നാലാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണർ യശസ്വി ജയ്സ്വാൾ പതിവുപോലെ തകർത്തടിച്ച് തുടങ്ങിയെങ്കിലും 21 നിൽക്കെ കൂടാരം കയറി. തൊട്ടുപിന്നാലെ ഋതുരാജ് ഗെയ്ക്വാദിനെ (10) ഡ്വാർഷൂയിസും പുറത്താക്കി. രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച നായകൻ സൂര്യകുമാർ യാദവും (5) ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനാകാതെ മടങ്ങി. ഇന്ത്യയുടെ സൂപ്പർ ഫിനിഷർ റിങ്കു സിംഗും ആറു റൺസുമായി കൂടാരം കയറിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.
ശ്രേയസ് ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആറാം വിക്കറ്റിൽ ജിതേഷ് ശർമ ശ്രേയസിന് മികച്ച പിന്തുണ നൽകിയതോടെ സ്‌കോർ 100 ലേക്ക് കുതിച്ചു. പിന്നാലെ 24 റൺസെടുത്ത് ജിതേഷ് ശർമ പുറത്തായി. തുടർന്നെത്തിയ അക്‌സർ പട്ടേൽ(31) തകർത്തടിച്ചെങ്കിലും താരവും കൂടാരം കയറി. അവസാന ഓവറിൽ സിക്‌സറടിച്ച് അർദ്ധ സെഞ്ച്വറി കുറിച്ച് ശ്രേയസ് അയ്യരും (53) കളം വിട്ടു. രവി ബിഷ്‌ണോയ് (2) അവസാന പന്തിൽ റണ്ണൗട്ടായി. അർഷദീപ് സിംഗ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ബെഹ്റൻഡോർഫും ഡ്വാർഷൂയിസും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.