ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎയുടെ റെയ്ഡ്. ജമ്മു കശ്മീരിലെ എട്ട് ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ജമ്മു കശ്മീർ പോലീസ്, കേന്ദ്ര സായുധ പോലീസ് സേന, എന്നിവയ്‌ക്കൊപ്പം സംയുക്തമായി സഹകരിച്ചാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കശ്മീരിലെ ഏഴ് സ്ഥലങ്ങളിലും ജമ്മുവിലെ ഒരിടത്തും റെയ്ഡുകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
കശ്മീരിൽ ഭീകരർക്ക് ഡ്രോണുകൾ വഴി ആയുധങ്ങൾ എത്തിച്ചുനൽകിയ പാകിസ്താന്റെ പിന്തുണയുള്ള ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റെയ്ഡുകൾ നടക്കുന്നത്. നവംബർ 27 നാണ് കത്വ ജില്ലയിൽ നിന്നുള്ള സക്കീർ ഹുസൈനെ (22) എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിൽ കത്വ പോലീസിൽ നിന്ന് എൻഐഎ ഈ കേസ് ഏറ്റെടുത്തിരുന്നു. ഇതിലെ പ്രതിയാണ് സഹബർ ഹുസൈൻ. നേരത്തെ അറസ്റ്റിലായ ഏഴ് പ്രതികളിൽ ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പാകിസ്താനിൽ നിന്നുള്ള രണ്ട് ഭീകരർ ഒളിവിലാണ്.
കശ്മീർ താഴ്വരയിലും രാജ്യത്തും ഭീകരവാദ പ്രവർത്തനങ്ങളും അക്രമങ്ങളും നടത്താനുള്ള പാകിസ്താന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്.