ന്യൂഡൽഹി: ഈ മാസം 13നോ അതിനുള്ളിലോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 2001ൽ ലഷ്‌കർ, ജെയ്ഷ് ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികദിനം കൂടിയാണ് ഡിസംബർ 13.
അന്നത്തെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിന്റെ ചിത്രവും, അതോടൊപ്പം പന്നൂനിന്റെ ചിത്രവുമുള്ള പോസ്റ്ററും ഈ വീഡിയോയിൽ കാണാം. ഡൽഹി ഖാലിസ്ഥാനാക്കി മാറ്റുമെന്നാണ് ഈ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. തന്നെ കൊല്ലാൻ ഇന്ത്യൻ ഏജൻസികൾ നടത്തിയ ഗൂഢാലോചന പരാജയപ്പെട്ടുവെന്നും, ഡിസംബർ 13നോ അതിന് മുൻപായോ പാർലമെന്റ് ആക്രമിക്കുമെന്നും ആണ് ഇയാൾ വീഡിയോ സന്ദേശത്തിൽ പറയുന്നത്.
നിലവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുകയാണ്. ഈ മാസം 22 വരെ സമ്മേളനം തുടരും. ഭീഷണി സന്ദേശം പുറത്ത് വന്നതിന് പിന്നാലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇന്ത്യാ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ കശ്മീർ-ഖാലിസ്ഥാൻ ഡെസ്‌ക് പന്നൂനിന് നിർദ്ദേശം നൽകിയതായും സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു.