ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ 67-ാം സ്മൃതിദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റ് വളപ്പിലെ അദ്ദേഹത്തിന്റെ ചിത്രത്തിൽ രാഷ്‌ട്രപതി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, മറ്റ് പാർലമെന്റംഗങ്ങൾ എന്നിവരും അദ്ദേഹത്തിന് പ്രണാമം അറിയിച്ചു.
‘പുതു ഇന്ത്യയെ വാർത്തെടുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് ബാബാസാഹേബ്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ അദ്ദേഹം അബലരുടെ ക്ഷേമത്തിനായി തന്റെ ജീവിതം മാറ്റി വച്ചിരുന്നു. മഹാപരിനിർവാണ ദിനമായ ഇന്ന് അദ്ദേഹത്തെ നാം എല്ലാവരും ബഹുമാനപൂർവ്വം ഓർക്കുന്നുവെന്ന്’-ബാബാ സാഹേബിന് പ്രണാമങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
1891 ഏപ്രിൽ 14-നാണ് ഭീംറാവു അംബേദ്കർ എന്ന ഡോ.ബി. ആർ അംബേദ്കർ ജനിച്ചത്. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി എന്നതിന് പുറമേ ഇന്ത്യൻ ഭരണഘടനാ ശില്പിയും സാമൂഹിക പരിഷ്‌കർത്താവും നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്‌ട്രീയ നേതാവും ഒക്കെയായി വിവിധ മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1990-ൽ അംബേദ്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചു. സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങൾ പിന്തുണയ്‌ക്കുന്നതിനും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ അവകാശങ്ങൾ നേടി കൊടുക്കാനും മരണം വരെ പോരാടിയ അദ്ദേഹം ഭാരതത്തിന്റെ ഭരണഘടന ജനങ്ങൾക്ക് മുന്നിൽ തുറന്നുവച്ച് 1956 ഡിസംബർ 6-നാണ് വിട പറഞ്ഞത്.