ബെംഗളൂരു: വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭാ മന്ദിരത്തിൽ നീക്കം ചെയ്യാൻ ആലോചിച്ചിട്ടില്ലെന്നും, അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും സ്പീക്കർ യു ടി ഖാദർ. ‘സുവർണ വിധാൻ സൗധ’ത്തിലുള്ള സവർക്കറുടെ ചിത്രം അവിടെ നിന്ന് നീക്കുമെന്ന് കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ ഭീഷണി മുഴക്കിയിരുന്നു. 2022ലാണ് ചിത്രം കർണാടക നിയമസഭയ്‌ക്കുള്ളിൽ അനാച്ഛാദനം ചെയ്യുന്നത്. വീര സവർക്കറുടെ ചിത്രത്തിന് പകരമായി നെഹ്‌റുവിന്റെ ചിത്രം അവിടെ സ്ഥാപിക്കുമെന്ന തരത്തിലും അഭ്യൂഹം പരന്നിരുന്നു.
സ്പീക്കറാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. തുടർന്നാണ് തനിക്ക് മുന്നിൽ അത്തരമൊരു ആവശ്യം ആരും സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ യു ടി ഖാദർ പറഞ്ഞത്. വീര സവർക്കറുടെ ചിത്രം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും, നെഹ്‌റുവിന്റെ ഛായാചിത്രം നിയമസഭയ്‌ക്കുള്ളിൽ സ്ഥാപിക്കുന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും യു ടി ഖാദർ പറയുന്നു.
വിഷയത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതിന് പിന്നാലെ, പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്തി പ്രിയങ്ക് ഖാർഗെ വീണ്ടും രംഗത്തെത്തി. തനിക്ക് ഒരവസരം ലഭിക്കുകയാണെങ്കിൽ ചിത്രം അവിടെ നിന്ന് നീക്കുമെന്നാണ് പറഞ്ഞതെന്നും പ്രിയങ്ക് ഖാർഗെ പറയുന്നു. ” നിലവിലെ ചട്ടങ്ങൾ പ്രകാരം ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. ചിത്രം അവിടെ നിന്ന് നീക്കുന്നതാണ് ഉചിതമെന്നാണ് കരുതുന്നത്. വിഷയത്തിൽ സ്പീക്കർ തീരുമാനിക്കുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളു എന്നും” പ്രിയങ്ക് ഖാർഗെ പറഞ്ഞു.
സ്വാമി വിവേകാനന്ദൻ, സുഭാഷ് ചന്ദ്രബോസ്, ബി.ആർ അംബേദ്കർ, ബസവേശ്വര, മഹാത്മാഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, വീര സവർക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് 2022 ഡിസംബറിൽ അന്നത്തെ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ ചേർന്ന് നിയമസഭാ ചേംബറിൽ അനാച്ഛാദനം ചെയ്തത്.