നീലഗിരി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞവർക്കുള്ള സ്മാരകം അപകടത്തിന്റെ രണ്ടാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്തു. അപകടത്തിൽ മരണമടഞ്ഞ മുൻ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും കൂടെയുണ്ടായിരുന്നവരുടെയും സ്മരണയ്‌ക്കായി അപകടം നടന്ന നഞ്ചപസത്രം ഗ്രാമത്തിലാണ് സ്മാരകം ഉയർന്നത്.
2021 ഡിസംബർ എട്ടിന് കൂനൂരിനടുത്തുള്ള വെല്ലിങ്ടൺ ആർമി സെന്ററിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ പോവുകയായിരുന്നു മുൻ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികാറാവത്തും ഉൾപ്പെടെ 14 പേർ..
മോശം കാലാവസ്ഥയെ തുടർന്ന് കൂനൂരിനടുത്ത് നഞ്ചപസത്രം ഗ്രാമത്തിന് സമീപത്തുവച്ച് ഹെലികോപ്റ്റർ ഒരു മരത്തിൽ ഇരിക്കുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ ഉൾപ്പെടെ മിക്കവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബിപിൻ രാവത്തിനെയും വരുൺ സിംഗിനെയും മാത്രമാണ് വെല്ലിങ്ടൺ ആർമി സെന്ററിലെ ആശുപത്രിയിൽ എത്തിച്ചത്. ബിപിൻ റാവത്ത് ആശുപത്രിയിൽ തന്നെ മരിച്ചു..
ഈ അപകട സമയത്ത് നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികൾ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ അന്ന് പത്രങ്ങളിൽ വാർത്തയായിരുന്നു. അവർ അപകടത്തിൽ പരിക്കേറ്റ ആളുകളെ രക്ഷിക്കാൻ ശ്രമിക്കുകയും ഹോസിലൂടെയും മറ്റും വെള്ളം എത്തിച്ച് തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് രക്ഷാപ്രവർത്തനത്തിനായി അവിടെയെത്തിയ സൈനികർക്ക് ആ പ്രദേശത്തെ ജനങ്ങൾ ഒന്നാകെ വളരെയധികം പിന്തുണ നൽകി. അതിനുശേഷം ഈ ഗ്രാമത്തിലെത്തിയ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഗ്രാമീണരുടെ സേവനത്തെ അഭിനന്ദിക്കുകയും അവർക്ക് സൗജന്യം മെഡിക്കൽ ക്യാമ്പുകളും മറ്റും ഒരുക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ഒരുവർഷം മുഴുവൻ വിവിധ തലങ്ങളിലുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും സ്കൂൾ കുട്ടികൾക്കും മറ്റും ആവശ്യമായ പലവിധത്തിലുള്ള സഹായങ്ങളും സൈന്യം നൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് നഞ്ചപസത്രം നിവാസികൾ അപകടസ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവരുടെ ത്യാഗത്തിന്റെ സ്മരണയ്‌ക്കായി തമിഴ്നാട് സർക്കാരിന്റെയും തമിഴ്നാട് വനംവകുപ്പിന്റെയും അംഗീകാരത്തോടെ സൈന്യം പ്രദേശത്ത് ഒരു സ്മാരകം നിർമ്മിക്കുകയായിരുന്നു. ഒടുവിൽ അപകട ദിവസമായ ഡിസംബർ എട്ടിന് ഈ സ്മാരകസ്തംഭം തുറക്കാൻ സൈന്യം തീരുമാനിക്കുകയായിരുന്നു.
റിയർ അഡ്മിറൽ പുർവീർ ദാസും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൂനൂർ കമ്മീഷണർ ആയ ഭൂഷൻ കുമാറും ചേർന്ന് ഈ സ്മാരകം ഉദ്ഘാടനം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
സ്മാരകത്തിൽ ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ മരിച്ച 14 പേരുടെയും പേരുകളും തമിഴ് ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ഭഗവത്ഗീതയിലെ വാചകവും ആലേഖനം ചെയ്തിട്ടുണ്ട്.