എറണാകുളം: ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലെ ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്. ക്രിപ്‌റ്റോ കറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുണ്ടെന്ന സൂചനകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ നിന്നുള്ള പണം പോപ്പുലർ ഫ്രണ്ടിനായി എത്തിയോയെന്നതിലാണ് വിശദമായ അന്വേഷണം. കൂടുതൽ തെളിവുകൾ ശേഖരിച്ച് എൻഐഎയും അന്വേഷണമേറ്റെടുത്തേക്കും.
ക്രിപ്‌റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടന്നിരുന്നു. കോഴിക്കോട്ടെ നാലും, കൊച്ചിയിലെ മൂന്നും, കാസർകോഡ് ജില്ലയിൽ ഒരിടത്തുമായിരുന്നു ഇഡി റെയ്ഡ്. ക്രിപ്‌റ്റോ കറൻസിയിൽ കള്ളപ്പണ – നിയമവിരുദ്ധ സാമ്പത്തിക വിനിമയങ്ങൾ നടന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡുകൾ.
ക്രിപ്‌റ്റോ കറൻസികൾ, വെർച്വൽ അസറ്റ് ബിസിനസ് എന്നിവ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാണുള്ളത്. ക്രിപ്‌റ്റോ ട്രേഡിംഗ്, സേഫ് കീപ്പിംഗ് എന്നിവയ്‌ക്കും കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമാണ്. കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണത്തിലല്ലാത്ത ഡിജിറ്റൽ കറൻസിയിലൂടെ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് മാറ്റലും നികുതി വെട്ടിപ്പും നടക്കുന്നുണ്ട്. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്.
ഭീകരവാദ ഗ്രൂപ്പുകളുടെ കൈകളിൽ എത്തുന്ന പണമാണ് ക്രിപ്‌റ്റോ കറൻസിയിലൂടെ വെളുപ്പിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ എത്തുന്ന കള്ളപ്പണം ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയാണ് വെളുപ്പിക്കുന്നത്. നിരോധനത്തിന് ശേഷവും പിഎഫ്‌ഐ ഭീകരവാദികൾക്ക് വൻതോതിൽ കള്ളപ്പണം എത്തിയതായി കണ്ടെത്തിയിരുന്നു. വിവിധ അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഭീകരവാദ ഗ്രൂപ്പുകൾ സാമ്പത്തിക വിനിമയത്തിനും, കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്‌റ്റോ കറൻസി ഇടപാടുകളും നടത്തുന്നത്.