ഗാന്ധിനഗർ: കാർബൺ രഹിത സമ്പദ് വ്യവസ്ഥ കെട്ടിയുയർത്തുന്നതിൽ ഗുജാറാത്തിന് ഏറെ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർബൺ രഹിത വികസനത്തിൽ ലോകത്തിന് മാതൃകയാണ് ഗാന്ധിനഗറിലെ ‘ഗിഫ്റ്റ് സിറ്റി’യെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന് സഹായകമാകുന്ന ഗ്രീൻ ബോണ്ടുകളും മറ്റ് ബോണ്ടുകളും ലോകത്തിനേറെ സംഭാവനകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗിഫ്റ്റ് സിറ്റിയുടെ വികസനത്തിലൂടെ പുത്തൻ സാമ്പത്തിക സേവനങ്ങളും സുസ്ഥിര വരുമാന സാധ്യതകളും വർദ്ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിനെ ആഗോള സുസ്ഥിര സാമ്പത്തിക കേന്ദ്രമാക്കി മാറ്റും. കാർബൺ ബഹിർഗമനം 2070-ഓടെ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി 10 ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരുന്ന ഇന്ത്യക്ക് ഊർജ്ജം പകരാനും ഇന്ത്യയെ സ്മാർട്ടാക്കി മാറ്റാനും സഹായിക്കുന്ന സാമ്പത്തിക സേവന കേന്ദ്രമാണ് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (ഗിഫ്റ്റ് സിറ്റി). ഗാന്ധിനഗറിലാണ് ഗിഫ്റ്റ് സിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഭാവി സുസ്ഥിര കാഴ്ചപ്പാടുകളെയും ലക്ഷ്യങ്ങളെയും സാധ്യമാക്കാൻ കഴിയുന്ന കേന്ദ്രമായാണ് ഗിഫ്റ്റ് സിറ്റിയെ കാണുന്നത്. കാർബണിന്റെ ബഹിർഗമനം കുറയ്‌ക്കാൻ വേണ്ട കാര്യങ്ങൾ ഗിഫ്റ്റ്സിറ്റിയിലൂടെ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ആഗോള കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയിൽ ഇന്ത്യ നില മെച്ചപ്പെടുത്തിയതും ഇതിന് പ്രതീക്ഷ നൽകുന്നതാണ്. സിസിപിഐ റിപ്പോർട്ട് പ്രകാരം ഇന്ത്യ നിലവിൽ ഏഴാം സ്ഥാനത്താണ്. മുൻ വർഷങ്ങളെക്കാൾ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം രാജ്യത്ത് താരതമ്യേന കുറവാണെന്ന് കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയിൽ വ്യക്തമാക്കുന്നു. ഗിഫ്റ്റ് സിറ്റി വഴിയുള്ള വികസന പ്രവർത്തനങ്ങൾ കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുകൊണ്ടുള്ള വികസനം യാഥാർത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ്.















