മുംബൈ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ശിവസേന ഉദ്ധവ് താക്കറെ പക്ഷം. സഞ്ജയ് റാവത്ത് എംപി ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ബിൽ പാർലമെന്റിൽ എത്തിയപ്പോൾ തന്നെ അതിനെ തങ്ങൾ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്നും ഇതിനെയും തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇൻഡി സഖ്യത്തിലുള്ള പാർട്ടിയാണ് ശിവസേന ഉദ്ധവ് പക്ഷം. എന്നാൽ മുന്നണിയിലെ മറ്റ് പാർട്ടികൾ സുപ്രീം കോടതിയുടെ വിധി ദൗർഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്. പ്രമുഖ പാർട്ടിയായ കോൺഗ്രസ് അടക്കം വിഷയത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മുന്നണി സമവാക്യങ്ങലിൽ വിള്ളൽ വീഴ്‌ത്താൻ സാധിക്കുന്ന നിലപാടാണ് സഞ്ജയ് റാവത്തിൽ നിന്നുണ്ടായത്.
ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാൻ സാധിക്കില്ലെന്ന ചരിത്ര വിധിയാണ് ഇന്ന് സുപ്രീംകോടതി നടത്തിയത്. ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു. ഭാരതത്തിന്റെ പരമാധികാരത്തിന് കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണ് ജമ്മുകശ്മീരെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. മൂന്ന് വിധികളാണ് വിഷയത്തിൽ ഇന്നുണ്ടായത്. മൂന്ന് വിധികളാണെങ്കിലും ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.