ഭോപ്പാൽ: പുതിയ ചുമതലയിൽ പ്രതികരിച്ച് നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർട്ടിയുടെ എളിയ പ്രവർത്തകനാണ് താനെന്ന് മോഹൻ യാദവ് പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും നൽകണം. തന്നെ പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ച ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കും വിജയിപ്പിച്ച ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഒബിസി നേതാവും മുൻ മദ്ധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മോഹൻ യാദവിനെ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ദക്ഷിണ ഉജ്ജൈൻ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് അദ്ദേഹം. രാജേന്ദ്ര ശുക്ല, ജഗ്ദീശ് ദേവ്ദ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും നരേന്ദ്ര സിംഗ് തോമറിനെ സ്പീക്കറായും യോഗം തിരഞ്ഞെടുത്തു. മുതിർന്ന നേതാക്കളും കേന്ദ്ര നിരീക്ഷകരായ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് കെ ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശാ ലക്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനമുണ്ടായത്.
രണ്ട് പതിറ്റാണ്ടായി തുടരുന്ന ഭരണമാണ് സംസ്ഥാനത്ത് ബിജെപിയുടേത്. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നുള്ള വാദങ്ങളെ മറികടക്കുന്ന ജനവിധിയായിരുന്നു മദ്ധ്യപ്രദേശിലേത്. സ്ത്രീവോട്ടർമാരുടെയും സാധാരണക്കാരുടെയും വോട്ടുകൾ ഏകീകരിച്ചതോടെയാണ് ബിജെപി വൻവിജയം കരസ്ഥമാക്കിയത്. നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികളും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും വിജയത്തിന് കാരണമായി.