കോട്ടയം: ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നതാണ് ശബരിമലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ശബരിമലയിലെ ക്യൂ സംവിധാനത്തിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ തിരക്കാണ് ഇപ്പോൾ ഉള്ളതെന്ന് മന്ത്രി പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കുറച്ച് കാത്തുനിൽക്കേണ്ടി വരും. ഒരു ദിവസത്തെ പ്രശ്നം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നാല് മണിക്കൂർ സമയമെടുത്താണ് നിലവിൽ ഭക്തർ എത്തുന്നത്. ഒരു മണിക്കൂറിൽ ശരാശരി നാലായിരം ഭക്തരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. പലരും മണിക്കൂറുകളോളം ബസിലും മറ്റും നിന്ന് കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.