ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ച് ഇസ്രായേൽ സൈന്യം. യുഎസ് സൈനികരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഴ്ചകൾ എടുത്ത് മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്നാണ് വിവരം. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന താവളങ്ങളായിരുന്നു ഇത്തരം ടണലുകൾ.
ഒളിത്താവളങ്ങളായാണ് ഹമാസ് ഭീകരർ ഇത്തരം ടണലുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതിന് പുറമെ ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികൾ സൂക്ഷിക്കാനുമെല്ലാം ഇത്തരം താവളങ്ങൾ ഉപയോഗിച്ചിരുന്നു. കടൽവെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകൾ ഉപയോഗശൂന്യമാക്കാനാണ് ഇസ്രായേൽ സൈന്യം ശ്രമിക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇസ്രായേൽ സൈന്യം ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
അതേസമയം ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ ഗാസയിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചിറിഞ്ഞിട്ടുണ്ട്. 137ഓളം പേരെയാണ് ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുന്നത്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന സമയത്തും ഏറ്റുമുട്ടൽ ഉണ്ടായതായും, ചില സൈനികർക്ക് പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു.