ന്യൂഡൽഹി: രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത പ്രക്രിയയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയിൽ എല്ലാ പ്രവർത്തകരേയും വളരെ ആഴത്തിൽ നിരീക്ഷിക്കുന്നുണ്ടെന്നും, ഓരോരുത്തരുടേയും പ്രവർത്തനങ്ങളെ കുറിച്ചും ശൈലികളെ കുറിച്ചുമെല്ലാം കൃത്യമായ വിവരങ്ങൾ തങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായി പഠന വിധേയമാക്കുന്നുണ്ടെന്നും ജെ.പി നദ്ദ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
” തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാർത്ഥികൾക്ക് മത്സരിക്കാനുള്ള അവസരം നൽകിയത് മുതൽ ഓരോരുത്തരെ കുറിച്ചും കൃത്യമായി വിലയിരുത്തുന്നുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മികച്ച നേതാവ് ആരായിരിക്കുമെന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അന്ന് മുതൽ ആരംഭിക്കുകയായിരുന്നു. അതൊരു തുടർച്ചയായ പ്രക്രിയയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം അതിന്റെ വേഗത കൂടി. ആഴത്തിലുള്ള കൂടിയാലോചനകളും ഇവിടെ നടക്കുന്നുണ്ട്. കാബിനറ്റ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഈ മാതൃകയിലാണ് നടക്കുന്നതെന്നും” നദ്ദ പറയുന്നു.
ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” വിഷ്ണു ദേവ് സായി വളരെ പരിചയ സമ്പന്നനായ ഒരു നേതാവാണ്. ഛത്തീസ്ഗഡിൽ നിന്നും ഒരു വനവാസി നേതാവിനെ പ്രോത്സാഹിപ്പിക്കുക എന്നത് മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് ധൈര്യമില്ലാത്ത കാര്യമാണ്. എന്നാൽ ബിജെപി അത് പ്രവർത്തിച്ച് കാണിച്ചു.
‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രാർത്ഥന’ എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. മദ്ധ്യപ്രദേശിൽ ഒരു സമൂഹത്തെ മുന്നോട്ട് കൊണ്ടുവരാൻ അവസരം ലഭിച്ചപ്പോൾ ഞങ്ങൾ അത് ചെയ്തു, ഡോ.മോഹൻ യാദവ് വലിയൊരു സമൂഹത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഭജൻ ലാൽ ശർമ്മ ഒരു സാധാരണ പാർട്ടി പ്രവർത്തകനാണ്. നന്നായി പ്രവർത്തിച്ചാൽ ഇതുപോലെ മികച്ച സ്ഥാനത്ത് എത്താൻ കഴിയുമെന്ന് ബിജെപിയിലെ ഓരോ പാർട്ടി പ്രവർത്തകനും തോന്നണമെന്നും” ജെ.പി നദ്ദ പറയുന്നു.