ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാംനിവാസ് ബാഗിലെ ആൽബർട്ട് ഹാൾ മ്യൂസിയത്തിന് പുറത്തായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്.
ദിയാ കുമാരി, പ്രേംചന്ദ് ബട്വ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സ്ഥാനമേൽക്കും. ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ജനങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി ജോഷി പറഞ്ഞു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
നാല് തവണ ബിജെപി രാജസ്ഥാൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം സംഗനേർ മണ്ഡലത്തിൽ നിന്നാണ് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ 15ാമത് മുഖ്യമന്ത്രിയായാണ് ഭജൻലാൽ ശർമ്മ ചുമതലയേൽക്കുന്നത്.