പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദൈവവിശ്വാസികളെയാകെ അപമാനിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പിസി ജോർജ്. ശബരിമല തീർത്ഥാടനം നശിപ്പിക്കണമെന്ന ഗൂഢലക്ഷ്യമാണ് മുഖ്യമന്ത്രിയുടെ ഉള്ളിൽ. ഇത്രയും കാലം നല്ല രീതിയിൽ നടന്നു കൊണ്ടിരുന്ന തീർത്ഥാടനം സർക്കാർ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടനകാലം ആരംഭിച്ച് 21 ദിവസങ്ങൾക്കു ശേഷമാണ് ദേവസ്വം മന്ത്രി ശബരിമലയിലെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയതെന്നും പിസി ജോർജ് വിമർശിച്ചു.
അതേസമയം ശബരിമലയിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസുകാരുടെ എണ്ണത്തിലും മുഖ്യമന്ത്രി പറഞ്ഞ കണക്കിലും വൈരുദ്ധ്യമുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്ക് 16,118 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഒരു ദിവസം ഡ്യൂട്ടിക്കുള്ളത് 3,394 പോലീസുകാർ മാത്രമാണ്. ഒരുസമയത്ത് 1,132 പേർ മാത്രമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റും മൂന്നിടത്തുമായി ഉള്ളത്.
മൂന്നിടത്തുമായി 16,118 പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത് മകരവിളക്ക് വരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്. ഈ എണ്ണം പറഞ്ഞാണ് മുഖ്യമന്ത്രി തടിതപ്പിയത്. രണ്ട് ഷിഫ്റ്റായിട്ടാണ് സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുള്ളത്. ഒരു സമയം 617 പേർ, രണ്ട് ഷിഫ്റ്റിലുമായി 1851 പോലീസുകാർ എന്ന കണക്കിലാണ് മുന്നോട്ടു പോകുന്നത്.
പതിനെട്ടാം പടി, സോപാനം, നടപ്പന്തൽ, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. പതിനെട്ടാം പടിയിലും കൊടിമരത്തിന് സമീപത്തുമായി ഒരു സമയം 50 പേരുണ്ടാവും. ക്ഷേത്രത്തിന്റെ സോപാനത്തിൽ ഒരുസമയം 40 പേർ. മറ്റ് മേഖലകളിലാണ് ബാക്കിയുള്ള പോലീസുകാരുടെ ജോലി. സന്നിധാനം മുതൽ ശബരിപീഠം വരെ ഒരു എസ്പി, 11 ഡിവൈ.എസ്പി, 33 സിഐ., 103 എസ്ഐ എന്നിങ്ങനെയാണ് സന്നിധാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം.