എറണാകുളം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് എം സി റോഡിലെ കാലടി ശരണകേന്ദ്രത്തിൽ തീർത്ഥാടക കൊള്ള. അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായ കാലടി കീർത്തിസ്തംഭത്തിന് എതിർവശമുള്ള ശരണകേന്ദ്രത്തിലാണ് ഭക്തരെ പിഴിയുന്നത്. പാർക്കിംഗ് ഫീസ്, ഭക്ഷണം, വെള്ളം എന്നിവയ്‌ക്ക് ഭക്തരിൽ നിന്ന് അമിതവിലയാണ് ഈടാക്കുന്നത്. പത്ത് രൂപ കൊടുക്കേണ്ട ചെറിയ വാഹനങ്ങളിൽ നിന്ന് 50 രൂപയും 20 രൂപ ഈടാക്കേണ്ട ബസുകളിൽ നിന്നു 100 രൂപയും പാർക്കിംഗ് ഫീസായി ഈടാക്കുന്നു. രാത്രികാലങ്ങളിൽ ഇതിന്റെ മൂന്നിരട്ടി വരെയാണ് വാങ്ങുന്നത്.
കാലടി പഞ്ചായത്തിന്റെ സീലോ സെക്രട്ടറിയുടെ ഒപ്പോ ഇല്ലാതെയാണ് അമിത പണപ്പിരിവ് നടത്തുന്നത്. ചോദ്യം ചെയ്യുന്നവരെ ഭീഷണികൊണ്ടാണ് കരാറുകാർ നേരിടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുമുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇടത്താവളത്തിൽ എത്തുന്നത്.
ശരണകേന്ദ്രത്തിന് സമീപത്തുള്ള കടകളിൽ 15 രൂപയുള്ള കുപ്പിവെള്ളത്തിന് 25 രൂപയും കരിക്കിന് 60 രൂപയുമാണ് ഈടാക്കുന്നത്. നിരവധി തവണ അയ്യപ്പന്മാർ പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചെങ്കിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനോ പരിശോധന നടത്താനോ അധികാരികൾ തയ്യാറായിട്ടില്ല.