ശ്രീനഗർ: ജമ്മു-കശ്മീരിലെ ബെമിനയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഡാനിഷ് മാല, ഇംതിയാസ് അഹമ്മദ്, മെഹ്നാൻ ഖാൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഈ മാസം 9-ാം തീയതിയാണ് അക്രമികൾ കോൺസ്റ്റബിളിനു നേരെ വെടിയുതിർത്തത്. ജമ്മു-കശ്മീർ പോലീസ് കോൺസ്റ്റബിൾ ഹാഫിസ് അഹമ്മദിനെതിരെയാണ് അക്രമികൾ വെടിയുതിർത്തത്. പാകിസ്താൻ ഭീകരൻ അർജുമാൻ ഗുൽസറിന്റെ നിർദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ എത്തിയതെന്നും പോലീസ് അറിയിച്ചു. ഹാഫിനെതിരെ 6 തവണയാണ് ഭീകരർ നിറയൊഴിച്ചത്. ഇതിൽ മൂന്ന് വെടിയുണ്ടകൾ ഹാഫിന്റെ ശരീരത്തിൽ തുളച്ചു കയറുകയും ചെയ്തിരുന്നു. ഇവർ മറ്റു പല പ്രമുഖരെയും ഉന്നം വയ്ക്കാൻ പദ്ധതിയിട്ടിരുന്നതായും രാജ്യത്തിന്റെ സമാധാനം തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ജമ്മു- കശ്മീർ ഡിജിപി അറിയിച്ചു.