തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലീന പ്രശ്നങ്ങളും നയങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സമ്മേളനം ഡോക്ടർ ടിപി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധികൾ നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് റോഡ് മാപ്പ് ഇന്നും പൂർണ്ണമായി നടപ്പിലാകാതെ തുടരുന്നു. അടിസ്ഥാന സൗകര്യ വികസനം. വിവരസാങ്കേതിവിദ്യയുടെ ഉപയോഗം. അധ്യാപക പരിശീലനം, സ്ഥാപനങ്ങളുടെ സ്വയംഭരണം, വിദ്യാഭ്യാസത്തിന്റെ വ്യവസായ വൽക്കരണം എന്നീ നിർദ്ദേശങ്ങൾ പലതും നിർദ്ദേശങ്ങളായി അവശേഷിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രൈവറ്റ് പണ്ട് ഉപയോഗപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ഇപ്പോഴും ഇല്ല.
ചടങ്ങിൽ ഡൽഹി യൂണിവേഴ്സിറ്റി ഗാന്ധിഭവൻ മുൻ ക്യാമ്പസ് ഡയറക്ടർ ഡോക്ടർ എൻ രാധാകൃഷ്ണൻ,കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ എ ജയകൃഷ്ണൻ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ജി ഗോപകുമാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ എം അബ്ദുൽ സലാം, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
മെക്കാളയുടെ വിദ്യാഭ്യാസ നയം മിനിറ്റ്സ് രൂപത്തിൽ പുറത്തുവന്നത് ജൂപുത്സാവഹമായിരുന്നു എന്ന് ഡോക്ടർ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വള്ളത്തോൾ കവിതകൾ പോലും സർവകലാശാല നിരാകരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയം 2020 വളരെ ഉൽകൃഷ്ടമാണ് എന്ന് ഡോക്ടർ എ ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസില സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് രാഷ്‌ട്രീയ ഇടപെടലുകൾക്ക് കൂടുതൽ അവസരം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിലനിൽക്കുന്ന ക്യാമ്പസ് രാഷ്‌ട്രീയം ഒരു വലിയ റിസർവോയർ ആണെന്നും കുറച്ചുപേർക്ക് മാത്രമേ അതിനു മുകളിലേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും ഡോക്ടർ ജി ഗോപകുമാർ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം വിദ്യാർഥികളും അതിന്റെ ചതിക്കുഴിയിൽ പെട്ട് വഞ്ചിതരാകുന്നു. രാഷ്‌ട്രീയത്തിൽ പ്രൊഫഷണലിസം തീരെയില്ലാത്ത നിലയിലേക്ക് കേരള രാഷ്‌ട്രീയത്തെ കൊണ്ടെത്തിക്കാൻ ക്യാമ്പസ് പൊളിറ്റിക്സ് കുറച്ചെങ്കിലും കാരണമാകുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ ആയിരുന്നപ്പോൾ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് കേരള ഗവർണർ അനുഭവിക്കുന്നതെന്ന് ചടങ്ങിൽ ഡോക്ടർ അബ്ദുൽസലാം അഭിപ്രായപ്പെട്ടു. ധീരമായ ഗവർണറുടെ നടപടികളെ പൊതു സമൂഹവും അക്കാദമിക സമൂഹവും ഒരുപോലെ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമി രംഗത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഗവർണറുടെ നടപടികൾക്ക് പൂർണ്ണ പിന്തുണ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
ഡോക്ടർ പി എം മാലിനിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ശ്രീ രഘുനാഥ് വി സ്വാഗതവും കേരള സർവ്വകലാശാല മുൻ സെനറ്റ് അംഗം പ്രൊഫസർ വി സുഭാഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഇക്കാര്യത്തിൽ ഗവർണർ എടുത്ത ധീരമായ നടപടികൾക്ക് പിന്തുണ അറിയിച്ചുകൊണ്ടും ഡോ മധുസൂദനൻ പിള്ള അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി.